പാലക്കാട്: ഷൊർണൂർ കൂനത്തറയിൽ വീട്ടിനുള്ളിൽ സഹോദരിമാരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കവർച്ചാ ശ്രമത്തിനിടെയുള്ള കൊലയാണെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരുടെ വീട്ടിൽ നിന്നും ഇറങ്ങിയോടുന്നതിനിടെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ച പട്ടാമ്പി സ്വദേശി മണികണ്ഠൻ (48) കുറ്റം സമ്മതിച്ചു. നീലാമലക്കുന്ന് സ്വദേശിനിളും സഹോദരങ്ങളുമായ പത്മിനി, തങ്കം എന്നിവരെ ഇന്നലെ ഉച്ചയോടെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഉച്ചയോടെ വീട്ടിൽ തീ പടരുന്നത് കണ്ടാണ് നാട്ടുകാർ ഓടിയെത്തിയത്. വീടിന്റെ ഉൾവശം തീ കൊണ്ടും പുക കൊണ്ടും നിറഞ്ഞിരുന്നു. ഇതിനിടയിലാണ് ഒരു യുവാവ് വീട്ടിൽ നിന്ന് ഓടി ഇറങ്ങിവന്നത് നാട്ടുകാർ കണ്ടത്. യുവാവിന്റെ ശരീരത്തിൽ പൊള്ളലുണ്ടായിരുന്നു. സംശയം തോന്നിയ നാട്ടുകാർ ഇയാളെ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു. ഫയർഫോഴ്സ് എത്തി തീയണച്ച് വീട്ടിനുള്ളിലേക്ക് കടന്നപ്പോഴേക്കും ഇരു സ്ത്രീകളും മരിച്ചിരുന്നു. തീ പടരുന്നത് കണ്ടാണ് താൻ ഓടിക്കയറിയതെന്നാണ് വീട്ടിൽ നിന്നും ഇറങ്ങിയോടിയ ആൾ ആദ്യം പറഞ്ഞത്. എന്നാൽ മൊഴികളിലെ വൈരുധ്യത്തെ തുടർന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്.


















