പാലോട്: മഴ കനത്തതോടെ വനാതിർത്തിയിലെ ജനവാസ മേഖലയിലും വനാന്തര റോഡുകളിലും കാട്ടാന ശല്യം രൂക്ഷമായി. യാത്രക്കാർക്ക് ഭീഷണി ആയതിനു പുറമേ വ്യാപകമായ കൃഷിനാശവും വരുത്തുകയാണ്. പെരിങ്ങമ്മല പഞ്ചായത്തിലെ ഇടിഞ്ഞാർ റോഡിൽ ഇടവം മേഖലയിൽ കഴിഞ്ഞ രാത്രി കാട്ടാനയിറങ്ങി ഏറെ നേരം മാർഗ തടസ്സം ഉണ്ടാക്കിയതായി പറയുന്നു. പന്നിയോട്ടുകടവിൽ കൃഷിയിടത്തിലിറങ്ങി ഏഴോളം വരുന്ന കാട്ടാനക്കൂട്ടം തെങ്ങുകളും വാഴകളും റബറും അടക്കം വ്യാപകമായി കൃഷിനാശം വരുത്തിയത് കഴിഞ്ഞ ദിവസമായിരുന്നു.
കലയപുരം ആദിവാസി ഊരിൽ കാട്ടാനകളുടെ ശല്യം ഏറിവരുന്നതായി പറയുന്നു. ദിവസവും ഇവിടെ കാട്ടാന ഇറങ്ങുന്നുണ്ട്. ആദിവാസി മേഖലകളായ കല്ലണ, ഇയയ്യക്കോട്, ചെന്നല്ലിമൂട് എന്നിവിടങ്ങളിലും മഴക്കാലം ആയതോടെ രാത്രികാലങ്ങളിൽ കാട്ടാനകൾ കാടിറങ്ങുന്നുണ്ട്. വനാന്തര മേഖലകളിൽ കൂടിയുള്ള നാട്ടുകാരുടെ രാത്രിയാത്ര വളരെ കരുതലോടെയാണ്. വേങ്കൊല്ല ശാസ്താനട റോഡിലും പോട്ടാമാവ് ആദിവാസി കോളനിയിലേക്കുള്ള റോഡിലും കാട്ടാനശല്യം ഉള്ളതായി പറയുന്നു.


















