ആറ്റിങ്ങൽ: ആനൂപ്പാറ കൊലപാതകം. ഒളിവിൽ പോയ പ്രതിയും പിടിയിൽ. ആറ്റിങ്ങലിൽ യുവാവിനെ വിളിച്ചു വരുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന അഞ്ചാം പ്രതിയും പിടിയിലായി. കീഴ് തോന്നയ്ക്കൽ തച്ചപ്പള്ളി മഞ്ഞല സർവീസ് സഹകരണ ബാങ്കിന് സമീപം റോഷ്നി വീട്ടിൽ നിപിൻ (30) ആണ് അറസ്റ്റിലായത്. ഓഗസ്റ്റ് 16നു രാത്രിയിലാണ് സംഭവം. സാമ്പത്തിക ഇടപാടിലെ തർക്കത്തെ തുടർന്ന് വക്കം ചിരട്ട മണക്കാട് വീട്ടിൽ അപ്പു എന്നു വിളിക്കുന്ന ശ്രീജിത്തിനെ(24)യാണ് ഗുണ്ടാ സംഘം ഊരൂപൊയ്കയിൽ വിളിച്ചു വരുത്തി മർദിച്ചു കൊലപ്പെടുത്തിയത്.
ശ്രീജിത്തിനെ വിളിച്ചു വരുത്തിയ ശേഷം മാമം കടവിന് സമീപം കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്തി സമീപത്തെ റബ്ബർ തോട്ടത്തിൽ കൊണ്ടിടുകയായിരുന്നു. അതിനു ശേഷം രാത്രി 11 മണിയോടെ രണ്ടുപേർ ബൈക്കിൽ ഗുരുതരമായ പരിക്കേറ്റ അവസ്ഥയിൽ ശ്രീജിത്തിനെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പരിശോധിച്ച ഡോക്ടർ ശ്രീജിത്തിന്റെ മരണപ്പെട്ടതായി അറിയിച്ചു.വിവരം അറിഞ്ഞ ഉടൻ ബൈക്കിൽ വന്ന ഒരാൾ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു. തുടർന്ന് പോലീസ് എത്തി മറ്റേയാളെയും ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.

















