ലാഹോര്‍: ഇന്ത്യ ചന്ദ്രനില്‍ വരെ എത്തി, എന്നിട്ടും പാകിസ്ഥാന്‍ ഇപ്പോഴും ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഭിക്ഷയാചിക്കുകയാണെന്ന് പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. അടല്‍ ബിഹാരി വാജ്‌പേയി ഇന്ത്യയുടെ പ്രധാന മന്ത്രിയായിരുന്നപ്പോള്‍ ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം ഏതാണ്ട് ഒരു ബില്യണ്‍ ഡോളറായിരുന്നു. ഇപ്പോള്‍ അത് 600 ഡോളര്‍ ബില്യണില്‍ എത്തി നില്‍ക്കുന്നു. ജി20 ഉച്ചകോടിക്ക് ഇന്ത്യ വേദിയാകുന്നു, ബഹിരാകാശത്ത് ഇന്ത്യ നേട്ടം കൊയ്യുന്നു. എന്തു കൊണ്ട് പാകിസ്ഥാന് അങ്ങനെ ആകാന്‍ കഴിയുന്നില്ലെന്നും ആരാണ് അതിന് ഉത്തരവാദികളെന്നും അദ്ദേഹം ചോദിച്ചു.
അഴിമതിക്കേസിൽ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ട നവാസ് ഷെരീഫ് ഏഴ് വർഷം തടവുശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടിരുന്നു. ചികിത്സയുടെ ഭാഗമായി അദ്ദേഹം കഴിഞ്ഞ നാല് വർഷമായി യുകെയിലാണ് കഴിയുന്നത്. തിങ്കളാഴ്ച വിഡിയോ കോൺഫറൻസിലൂടെയാണ് ലാഹോറിൽ നടന്ന പാർട്ടി യോഗത്തിൽ അദ്ദേഹം പങ്കെടുത്തത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒക്ടോബർ 21ന് ലാഹോറിലേക്ക് മടങ്ങുമെന്നും യോഗത്തിൽ അദ്ദേഹം അറിയിച്ചു. അദ്ദേഹത്തിന്റെ മടങ്ങി വരവിൽ വമ്പിച്ച സ്വീകരണ പരിപാടികളാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്.
തന്റെ പുറത്താക്കലിന് പിന്നില്‍ അന്നത്തെ കരസേന മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയും, ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ് മേധാവി ജനറല്‍ ഫായിസ് ഹമീദുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ചീഫ് ജസ്റ്റിസുമാരായ സാഖിബ് നിസാറും ആസിഫ് സയീദ് ഖോസയും അവരുടെ ഉപകരണങ്ങളാകുകയായിരുന്നു. കൊലക്കുറ്റത്തെക്കാള്‍ വലിയ കുറ്റമാണ് അവര്‍ ചെയ്തതെന്നും അവര്‍ക്ക് മാപ്പ് നല്‍കുന്നത് രാജ്യത്തിന് നീതികേടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്‍ ജനതയുടെ മേല്‍ സാമ്പത്തിക ദുരിതം അടിച്ചേല്‍പ്പിച്ചവർക്കെതിരെ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

















