അഞ്ചുതെങ്ങിലെ തൊഴിലുറപ്പ് പ്രവർത്തികൾ നിലച്ചു. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പരിധിയിലെ തൊഴിലുറപ്പ് പ്രവർത്തികളാണ് നിലച്ചത്. കഴിഞ്ഞ രണ്ട് ആഴ്ചക്കാലമായി തൊഴിലുറപ്പ് പ്രവർത്തികൾ നിലച്ചമട്ടാണ്. എന്നാൽ, എന്തുകൊണ്ടാണ് ഗ്രാമ പഞ്ചായത്ത് ഇത്തരം ഒരു നടപടിയിലേക്ക് കടന്നത് എന്നതെപ്പറ്റി ഇതുവരെയും കൃത്യമായ വിശദീകരണം പുറത്തുവിട്ടിട്ടില്ല. ഇത് മേഖലയിലെ തൊഴിലുറപ്പ് തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
തൊഴിലുറപ്പ് നിറുത്തിവയ്ക്കാൻ കാരണം ഓമ്പുഡ്സ്മാന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള ഉത്തരവ് ആണെന്നും ഇതിന് പഞ്ചായത്ത്മായി ബന്ധമില്ലെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. എന്നാൽ യഥാർത്ഥ കാരണമെന്താണെന്നതിൽ കൃത്യമായ മറുപടി നൽകുവാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്.
തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽദിനങ്ങൾ നൽകുവാനായി പ്രദേശത്തെ സ്വകാര്യ വസ്തുക്കളിൽ ശുചീകരണ പ്രവർത്തികൾ ചെയ്തതിലെ ക്രമക്കേടുകളാണ് നിലവിലെ പ്രതിസന്ധികൾക്ക് കാരണമെന്നാണ് സൂചന. ഒരു സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ശുചീകരണ പ്രവർത്തികൾ നടത്തിയാൽ പിന്നെ മൂന്ന് വർഷങ്ങൾ കഴിഞ്ഞുമാത്രമേ അതെ പുരയിടം തൊഴിൽദിനത്തിൽ ഉൾപ്പെടുത്തുവാൻ പാടുള്ളൂ എന്നതാണ് വ്യവസ്ഥ. ഇതിന്റെ ലംഘനമാണ് നിലവിലെ അവസ്ഥക്ക് കാരണമെന്നാണ് സൂചന.
കൂടാതെ, മറ്റുവാർഡുകളിൽ നിന്നുള്ള തൊഴിലുറപ്പ് തൊഴിലാകൾക്ക് തങ്ങളുടെ വാർഡിൽ തൊഴിലുറപ്പ് ദിനങ്ങൾ സൃഷ്ടിച്ചുനൽകുകയും തങ്ങളുടെ വാർഡ് മേഖലയിലെ തൊഴിലാളികൾക്ക് സാങ്കേതികത്വം പറഞ് തൊഴിൽ നിഷേധിക്കുകയും ചെയ്ത ഉദ്യോഗസ്ഥരുടെ നടപടിയ്ക്കെതിരെ വാർഡ് മെമ്പർ നൽകിയ പരാതിയാണ് നിലവിലെ സ്ഥിതിക്ക് കാരണമെന്നും പറയപ്പെടുന്നുണ്ട്.
മേഖലയിലെ തൊഴിലുറപ്പ് തൊഴിലാകൾക്ക് തൊഴിൽ ദിനങ്ങൾ വീതിച്ചു നൽകുന്നതിൽ അധികൃതർ കാട്ടുന്ന പക്ഷപാതപരമായ നിലപാടുകളെ ചോദ്യം ചെയ്തുകൊണ്ട് ഏതാനും തൊഴിലാളികൾ ഒപ്പുശേഖരണം നടത്തി നൽകി പരാതിയാണ് നിലവിലെ സാഹചര്യത്തിനുകാരണമെന്നും സൂചനയുണ്ട്. എന്നാൽ നിലവിൽ സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിലെ ജോലികൾക്കാണ് നിയന്ത്രണമെന്നും മെറ്റീരിയൽ വാക്കുകൾ, പാട്ടകൃഷി തുടങ്ങിയ പ്രോജകട്കൾ ആവിഷ്കരിച്ച് തൊഴിൽ ദിനങ്ങൾ നൽകുന്നതിൽ തടസ്സങ്ങൾ ഇല്ലെന്നുമാണ് ഈ മേഖലയിലെ വിദഗ്ദ്ധർ പറയുന്നത്.
എന്നാൽ ഇതല്ല, അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ നിലവിലെ സാഹചര്യം സൃഷ്ടിച്ചവർക്കെതിരെ തൊഴിലുറപ്പ് തൊഴിലാളികളിൽ വിദ്വേഷം വളർത്തുവാൻ ഗ്രാമ പഞ്ചായത്ത് അധികൃതർ മനപ്പൂർവ്വമായി തൊഴിലുറപ്പ് പദ്ധതികൾ പൂർണ്ണമായും നിറുത്തിവയ്ക്കുകയായിരുന്നെന്നും പറയപ്പെടുന്നുണ്ട്.

















