തിരുവനന്തപുരം: നഗരത്തിലെ പ്രധാനപ്പെട്ട ക്ലബുകളിലൊന്നായ ട്രിവാന്‍ഡ്രം ക്ലബില്‍ പണംവച്ച് ചീട്ടുകളിച്ച കേസിൽ പൊതുമേഖലാ സ്ഥാപനത്തിലെ എംഡിയും കോടിയേരി ബാലകൃഷ്ണൻ്റെ ഭാര്യാ സഹോദരനുമായ എസ്.ആർ വിനയകുമാർ അടക്കം 9 പേർ അറസ്റ്റിൽ. വിനയകുമാറിന്റെ പേരിലെടുത്ത മുറിയിലായിരുന്നു ചീട്ടുകളി. മുറിയിൽ നിന്നും 5.60 ലക്ഷം രൂപയും പിടിച്ചെടുത്തു. അഷ്റഫ്, സീതാറാം, സിബി ആന്റണി, മനോജ്, വിനോദ്, അമൽ, ശങ്കർ, ശിയാസ്, വിനയകുമാർ എന്നിവരാണ് അറസ്റ്റിലായത്.

പണം വെച്ച് ചീട്ടുകളിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് വൈകിട്ട് ഏഴോടെ മ്യൂസിയം പൊലീസ് ട്രിവാന്‍ഡ്രം ക്ലബിലെത്തി പരിശോധന നടത്തിയത്. ക്ലബിലെ അഞ്ചാം നമ്പര്‍ ക്വാട്ടേഴ്സില്‍നിന്നാണ് ഇവരെ പിടികൂടിയത്. സംഘം എത്തിയ കാറും പൊലീസ് പരിശോധിച്ചു. യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് എംഡിയുടെ പേരിലാണ് മുറി എടുത്തത്. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരനാണ് യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് എംഡി: എസ്.ആർ വിനയകുമാർ. വിനയകുമാര്‍ പറഞ്ഞിട്ടാണ് ക്വാട്ടേഴ്സ് നല്‍കിയതെന്നാണ് ക്ലബ് അധികൃതര്‍ പറയുന്നത്.

















