വർക്കല: വർക്കലയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ പട്ടാപ്പകൽ മോഷണം. വർക്കല റെയിൽവേ സ്റ്റേഷന് സമീപം മുണ്ടയിൽ, പാളത്തിൽ വീട്ടിൽ, പത്മിനിയുടെ വീട്ടിലായിരുന്നു മോഷണം.
വർക്കല മൃഗാശുപത്രിയിലെ താൽക്കാലിക ശുചീകരണ തൊഴിലാളിയാണ് പത്മിനി. രാവിലെ ജോലിക്ക് പോയ ശേഷം ഉച്ചയ്ക്ക് വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് ഇവർ മോഷണ വിവരം അറിയുന്നത്. വീട്ടിൽ നിന്നും അരപ്പവന്റെ മോതിരവും 5000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. വീടിന്റെ വാതിൽ പൊളിച്ചാണ് മോഷ്ടാവ് വീടിനുള്ളിൽ കടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് മോഷണം പോയത്. വീടിനുള്ളിൽ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്.

ഒരു വർഷം മുമ്പ് ഭർത്താവ് മരണപ്പെട്ട പത്മിനി ഒറ്റയ്ക്കാണ് താമസം. വീടിനു സമീപം ആളൊഴിഞ്ഞ പ്രദേശമാണ്. വർക്കലയിലെ ഒരു സ്വകാര്യ ബാർ ഇതിനു സമീപത്തായി പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സ്ഥലത്ത് സ്ഥിരമായി മദ്യപന്മാർ തമ്പടിക്കാറുണ്ട്, എന്നും മയക്കുമരുന്ന് ഉപയോഗം ഉൾപ്പെടെ ഇവിടെ നടക്കുന്നുണ്ട് എന്നും രാത്രികാലങ്ങളിൽ മറ്റ് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ ഇവിടെ നടന്നുവരുന്നതായും പത്മിനി പറയുന്നു. ഇത് സംബന്ധിച്ച് ഇവർ വർക്കല പോലീസിൽ പരാതി നൽകിയിരുന്നു ഇതിലുള്ള വൈരാഗ്യമാണ് മോഷണത്തിന് പിന്നിലെന്നും സംശയമുണ്ട്.

















