കൊച്ചി: സൗദി സ്വദേശിയായ യുവതി നൽകിയ ലൈംഗികാതിക്രമ കേസിൽ ‘മല്ലു ട്രാവലർ’ എന്ന വ്ലോഗർ ഷാക്കിർ സുബ്ഹാനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം നൽകിയതിന് പിന്നാലെയാണ് ഷാക്കിർ ഇന്ന് ചോദ്യം ചെയ്യലിനായി സെൻട്രൽ പോലീസിന് മുന്നിൽ ഹാജരായത്. കോഴിക്കോട് സ്വദേശിയായ സുഹൃത്തിനൊപ്പം കൊച്ചിയിലെത്തിയ സൗദി സ്വദേശിയായ യുവതിയെ ഹോട്ടലിൽ വെച്ച് ഷാക്കിർ സുബ്ഹാൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി.
സംഭവത്തിൽ സെൻട്രൽ പോലീസ് കേസ് എടുത്തതിന് പിന്നാലെ വിദേശത്തേക്കുപോയ ഷാക്കിറിനെ ചോദ്യം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഷാക്കിർ നടത്തിയ ലൈംഗികാതിക്രമത്തെക്കുറിച്ച് യുവതി സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തൽ നടത്തിയിരുന്നു. വിദേശത്തുള്ള ഷാക്കിറിനായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി അറസ്റ്റിന് നീക്കം തുടങ്ങുന്നതിനിടെയാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ച് ഇടക്കാല മുൻകൂർ ജാമ്യം നേടിയത്.
അന്വേഷണവുമായി സഹകരിക്കാൻ കോടതി നിർദ്ദേശം നൽകിയതിനെ തുടർന്ന് ഇന്ന് രാവിലെ സെൻട്രൽ പോലീസിന് മുന്നിൽ ഹാജരായത്. തുടർന്ന് അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. മൊഴി പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ ഷാക്കിറിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി.

















