തിരുവനന്തപുരം: നേമം റെയിൽവേ ടെർമിനൽ – നിർമാണം പ്രവർത്തനങ്ങൾ കാരണം പ്രദേശവാസികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തിൽ റെയിൽവേ ഡിവിഷൻ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ബഹുജന ധർണ്ണ സിപിഐഎം ജില്ല സെക്രട്ടറി വി ജോയി എംഎൽഎ ഉദ്ഘാടനം ചെയ്തു.
നരുവാമൂട് ലോക്കൽ സെക്രട്ടറി എസ് കൃഷ്ണൻ അധ്യക്ഷനായി. ജില്ല കമ്മിറ്റി അംഗങ്ങളായ എം എം ബഷീർ, ഐ ബി സതീഷ് എംഎൽഎ, എസ് കെ പ്രീജ, ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്കുമാർ, ഏരിയ കമ്മിറ്റി അംഗം എസ് കെ പ്രമോദ്, പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി മല്ലിക, പഞ്ചായത്ത് അംഗം ഇ ബി വിനോദ്കുമാർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ടി ബിനുകുമാർ, ആർ ജിജു, സി എസ് രജീഷ്, എസ് പി അനൂജ്, ആർ ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
ടെർമിനൽ നിർമ്മാണത്തിന്റെ അശാസ്ത്രീയമായ പ്രവർത്തികൾ മൂലം മഴക്കാലത്ത് മുപ്പതിലധികം വീടുകൾ വെള്ളക്കെട്ടിലാകുന്നു. റോഡുകളും, നടവഴികളും സഞ്ചാരയോഗ്യമല്ലാതായിട്ട് മാസങ്ങളായി. ഇറിഗേഷൻ കനാൽ മണ്ണിട്ട് നികത്തിയിത് വെള്ളക്കെട്ട് കൂട്ടുന്നതിന് കാരണമായി. ഏതാനും ദിവസം മുന്നേ പെയ്ത കടുത്ത മഴയിൽ നിരവധി വീടുകളിൽ വെള്ളംകയറിയിരുന്നു. തുടർന്ന് പ്രശ്നപരിഹാരത്തിനായി കാട്ടാക്കട എംഎൽഎ ഐ ബി സതീഷിന്റെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചെങ്കിലും റെയിവേ അധികൃതർ ആരും പങ്കെടുക്കാൻ തയ്യാറായില്ല. പ്രദേശവാസികളോട് റെയിൽവേ കാണിക്കുന്ന നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് ധർണ്ണ സംഘടിപ്പിച്ചത്.
ജില്ല കമ്മിറ്റി അംഗം എം എം ബഷീറിന്റെ നേതൃത്വത്തിൽ റെയിൽവേ ഡിവിഷണൽ മാനേജറും, നേമം ടെർമിനലിന്റെ നിർമാണ ചുമതലയുള്ള എക്സിക്യൂട്ടീവ് എൻജിനിയറുമായും നടത്തിയ ചർച്ചയിൽ വെളളിയാഴ്ച റെയിവേ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പ്രശ്നപരിഹാരത്തിനുള്ള നടപടികൾ സ്വീകരിക്കാം എന്ന് ഉറപ്പു നല്കിയതിനെ തുടർന്ന് ധർണ്ണ അവസാനിപ്പിച്ചു.

















