ലണ്ടൻ: ആഗോളതലത്തിൽ ഭീതി പടർത്തി അഞ്ചാംപനി വ്യാപനം. കോവിഡിന് ശേഷം അഞ്ചാംപനി ബാധിച്ചു മരിക്കുന്നവരുടെ എണ്ണം 40 ശതമാനത്തിലധികം വർധിച്ചതായി റിപ്പോർട്ട്. രോഗബാധിതരുടെ എണ്ണം ഏകദേശം 20 ശതമാനം ഉയർന്നു. കോവിഡിനെ തുടർന്ന് അഞ്ചാംപനിക്കെതിരെയുള്ള വാക്‌സിനേഷൻ നിരക്ക് കുറഞ്ഞതാണ് വീണ്ടും പകർച്ചവ്യാധി പിടിമുറുക്കാൻ കാരണം. മഹാമാരിക്കാലത്താണ് 15 വർഷത്തിനിടെ നടന്ന ഏറ്റവും താഴ്‌ന്ന പ്രതിരോധ കുത്തിവെപ്പുകളുടെ എണ്ണം.
കഴിഞ്ഞ വർഷത്തെ കണക്ക് പരിശോധിച്ചാൽ 37 രാജ്യങ്ങളിൽ പകച്ചവ്യാധി വ്യാപിച്ചതായി റിപ്പോർട്ട് ചെയ്‌തു. ആഗോളതലത്തിൽ ഒൻപതു ദശലക്ഷത്തോളം കുട്ടികൾ രോഗബാധിതരായി. ഇതിൽ 136,00 പേർ മരിച്ചു. ദരിദ്ര രാഷ്ട്രങ്ങളിലാണ് കൂടുതൽ മരണങ്ങളും റിപ്പോർട്ട് ചെയ്‌തതെന്ന് ലോകാരോഗ്യ സംഘടനയും അമേരിക്കയിലെ രോഗനിയന്ത്രണ പ്രതിരോധ കേന്ദ്രവും വ്യക്തമാക്കി.
വികസ്വര രാജ്യങ്ങളായ ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ, ലാറ്റിനമേരിക്ക, ഇന്ത്യ എന്നിവിടങ്ങളിലാണ് പകർച്ചവ്യാധി ഏറ്റവുമധികം ബാധിക്കാൻ സാധ്യത. 66 ശതമാനമാണ് ദരിദ്ര രാജ്യങ്ങളിലെ പ്രതിരോധ കുത്തിവെപ്പ് നിരക്ക്. വികസിത രാജ്യങ്ങളിലും അഞ്ചാംപനി റിപ്പോർട്ട് ചെയ്‍തിട്ടുണ്ട്. അഞ്ചാംപനി ലണ്ടനിൽ വ്യാപിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ബ്രിട്ടീഷ് ആരോഗ്യ അധികൃതർ ജൂലൈയിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇവിടെ 40 ശതമാനം കുട്ടികളിൽ മാത്രമാണ് വാക്‌സിനേഷൻ ചെയ്‌തിട്ടുള്ളു.



















