കഴിഞ്ഞ ദിവസം അന്തരിച്ച സുപ്രിംകോടതി മുൻ ജസ്റ്റിസ് ഫാത്തിമ ബീവിയുടെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് പത്തനംതിട്ട ടൗൺ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ആണ് കബറടക്കം നടന്നു. വീട്ടിലെ പൊതുദർശനത്തിനുശേഷം ഉച്ചയ്ക്ക് 12 മണിയോടെ ഫാത്തിമ ബീവിയുടെ മൃതദേഹം പത്തനംതിട്ട ടൗൺഹാളിലേക്ക് മാറ്റി. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. നിരവധി ആളുകളാണ് ജസ്റ്റിസ് ഫാത്തിമ ബീവിയെ അവസാനമായി ഒരു നോക്ക് കാണാൻ പത്തനംതിട്ടയിലെ വസതിയിലേക്ക് എത്തിയത്.
പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് ഇന്ന് സംസ്‌കാര ചടങ്ങുകൾ നടന്നത്. ഇന്ത്യൻ ന്യായാധിപ ചരിത്രത്തിൽ അവിസ്മരണീയമായ സ്ഥാനമാണ് ജസ്റ്റിസ് എം ഫാത്തിമ ബീവിയ്ക്കുള്ളത്. സുപ്രിം കോടതിയിലെ ആദ്യത്തെ വനിതാ ന്യായാധിപയായി മാറിയ അവർ തന്റെ പ്രവർത്തന മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായാണ് അറിയപ്പെടുന്നത്.
സത്യസന്ധമായും നിർഭയമായും യുക്തിബോേേധത്താടെയും നീതിനിർവഹണം നടത്തിയ ന്യായാധിപയായിരുന്നു അവർ. അഴിമതിയോ സ്വജനപക്ഷപാതമോ കൂടാതെ കർമ്മരംഗങ്ങളിൽ ദീർഘകാലം പ്രവർത്തിച്ച വ്യക്തിത്വമായാണ് ഫാത്തിമ ബീവിയെ കാലം അടയാളപ്പെടുത്തുന്നത്. 1997- 2001 കാലയളവിൽ തമിഴ്നാട് ഗവർണറായും അവർ പ്രവർത്തിച്ചു. അവിവാഹിതയായിരുന്നു ജസ്റ്റിസ് ഫാത്തിമ ബീവി. നിയമസംവിധാനത്തിനായി തന്റെ ജീവിതം പൂർണമായും സമർപ്പിച്ച ഫാത്തിമ ബീവിയുടെ ജീവിതം ന്യായാധിപ സംവിധാനത്തിനാകെ മാതൃകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

















