പ്രശസ്ത വയലനിസ്റ്റ് ബി ശശികുമാർ അന്തരിച്ചു. ശനിയാഴ്ച രാത്രി 7.30 ഓടെ ജഗതിയിലെ വസതി ‘വർണ’ത്തിൽ വച്ചായിരുന്ന അന്ത്യം. അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കർ അനന്തരവനും ശിഷ്യനുമാണ്. ഇന്ന് വൈകിട്ട് നാല് മണിയോടെ തൈക്കാട് ശാന്തികവാടത്തിലാണ് സംസ്കാരം.
ഹൃദയാഘാതമാണ് മരണകാരണം. തിരുവല്ല ബ്രദേഴ്സ് എന്നറിയപ്പെട്ടിരുന്ന സംഗീതജ്ഞൻമാരിലെ നാദസ്വരം വിദ്വാൻ എം കെ ഭാസ്കര പണിക്കരുടെയും സരോജിനിയമ്മയുടെയും മകനായി 1949 ലാണ് ജനനം. വിദ്യാഭ്യാസ കാലത്ത് തന്നെ സംഗീതത്തിൽ അസാമാന്യമായ കഴിവ് തെളിയിച്ചിരുന്നു.കർണാടക സംഗീതജ്ഞൻ കൂടിയായിരുന്നു ശശികുമാർ.
സ്വാതി തിരുനാൾ കോളേജിൽ നിന്ന് ഗാനഭൂഷണവും ഗാന പ്രവീണയും പാസായതിന് ശേഷം സംഗീത അധ്യാപകനായി.പിന്നീട് 1971 ൽ തിരുവനന്തപുരം ആകാശവാണിയിൽ സ്റ്റാഫ് ആർട്ടിസ്റ്റായി ചേർന്നു.സ്വന്തം വയലിന് കച്ചേരി അവതരിപ്പിക്കുന്നതിനൊപ്പം ചെമ്പൈ വൈദ്യനാഥ ഭാഗവതർ, ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ, ബാലമുരളീകൃഷ്ണ, ഡി.കെ.ജയരാമൻ തുടങ്ങി പ്രശസ്തരായ സംഗീതജ്ഞർക്കൊപ്പവും വയലിൻ വായിച്ചിട്ടുണ്ട്. ബാലഭാസ്കർ ഉൾപ്പടെ നിരവധി ശിഷ്യ സമ്പത്തിനുടമയാണ് ബി.ശശികുമാർ.
ആകാശവാണി ആർടിസ്റ്റ് കൂടിയായിരുന്നു. മലയാളം, തമിഴ് കീർത്തനങ്ങളും ആകാശവാണിക്കുവേണ്ടി നാടകങ്ങളും രചിച്ചിട്ടുണ്ട്. കേന്ദ്ര സംഗീത-നാടക അക്കാദമിയുടെ പുരസ്കാരവും കേരള സംഗീത-നാടക അക്കാദമി ഫെല്ലോഷിപ്പും നേടിയിട്ടുണ്ട്.

















