കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ ഉണ്ടായ അപകടത്തിൽ പൊലിഞ്ഞ സാറ തോമസിന്റെ സംസ്കാരം ഇന്ന് നടക്കും. താമരശ്ശേരി ഈങ്ങാപ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ രാവിലെ 10.30നാണ് സംസ്കാരം. ഇന്നലെ ഉച്ചയ്ക്ക് ശേഷം 3.30 ഓടെയാണ് കൊച്ചിയിൽ നിന്ന് മൃതദേഹം താമരശ്ശേരിയിൽ എത്തിച്ചത്.
സാറ പഠിച്ച അൽഫോൻസ ഹയർ സെക്കൻഡറി സ്കൂളിലും വീട്ടിലും പൊതുദർശനമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നേരിട്ട് എത്തി സാറയ്ക്ക് അന്തിമോപചാരം അർപ്പിച്ചു. കോരങ്ങാട് സ്വദേശികളായ തോമസ് – കൊച്ചുറാണി ദമ്പതികളുടെ മകളാണ് സാറ തോമസ്.
കുസാറ്റ് വിസിക്കെതിരെ സുപ്രിംകോടതി അഭിഭാഷകനായ സുഭാഷ് എം തീക്കാടൻ കളമശ്ശേരി പൊലീസിൽ പരാതി നൽകിയിരുന്നു. വിസിക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നാണ് ആവശ്യം. വിസിയും സംഘാടകരുമാണ് അപകടത്തിന് ഇടയാക്കിയതെന്ന് പരാതിയിൽ പറയുന്നു.



















