കൊച്ചി: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിട പറയാൻ കേരളം. കൊച്ചിയിൽ നിന്ന് മൃതദേഹം രാവിലെ ഏഴുമണിയോടെ ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. നാളെ രാവിലെ 11 മണിയോടെ കോട്ടയം വാഴൂരിലാണ് സംസ്കാരം.
തിരുവനന്തപുരത്തെ ഇടപ്പഴിഞ്ഞി വിവേകാനന്ദനഗറിലെ വസതിയിലേക്കാണ് ആദ്യം മൃതദേഹം എത്തിക്കുക. തുടർന്ന് ഉച്ചയ്ക്ക് 2 മണി വരെ സിപിഐ ആസ്ഥാനമായ പട്ടം പിഎസ് സ്മാരകത്തിലും പൊതുദർശനത്തിന് വയ്ക്കും. ശേഷം വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും. സിപിഐ ജില്ലാ കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിനു ശേഷം കാനത്തുള്ള വസതിയിൽ എത്തിക്കും.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രമേഹ രോഗത്തിന് ചികിത്സയിൽ കഴിയവെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നായിരുന്നു കാനത്തിന്റെ അന്ത്യം. പ്രമേഹം മൂർച്ഛിച്ച്, കാലിന് ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് വിശ്രമത്തിലായിരുന്നു. നവകേരള സദസ്സിന്റെ ഭാഗമായി കൊച്ചിയിലുള്ള മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്നലെ രാത്രിയോടെ കാനം രാജേന്ദ്രന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. സംസ്കാര ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കും.

















