കണ്ണൂർ: വിവാഹത്തിന് വരൻ എത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പുറത്തായത് ചതിക്കഥ. തലശ്ശേരി പൊന്ന്യം സ്വദേശിനിയായ യുവതിയും കുടുംബവുമാണ് യുവാവിനെ കണ്ടെത്താൻ സഹായിക്കണം എന്നാവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചത്. യുവതിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷിച്ചെത്തിയപ്പോഴാണ് യുവാവ് വിവാഹിതനാണെന്നും രണ്ട് കുട്ടികളുണ്ടെന്നും അറിയുന്നത്.
കണിച്ചാർ പാറയപ്പട്ടണം സ്വദേശിയമായി ബുധനാഴ്ചയാണ് യുവതിയുടെ വിവാഹം തീരുമാനിച്ചിരുന്നത്. മുഹൂർത്തത്തിന്റെ സമയമായിട്ടും യുവാവ് എത്തിയില്ല. ഫോണിൽ വിളിച്ചിട്ടും ലഭിക്കാതിരുന്നതോടെയാണ് കേളകം പൊലീസ് സ്റ്റേഷനിൽ എത്തുന്നത്. യുവതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് വരന്റെ വീട്ടിൽ ചെന്ന് അന്വേഷിച്ചു. അപ്പോഴാണ് ഭാര്യയും രണ്ട് മക്കൾക്കുമൊപ്പം ബെംഗളൂരുവിലാണ് ഇയാൾ താമസിക്കുന്നത് എന്നറിഞ്ഞത്.

















