റാഞ്ചി: ഇംഗ്ലണ്ടിനെതിരെ അഞ്ച് ക്രിക്കറ്റ് ടെസ്റ്റുകളുടെ പരമ്പരയില്‍ ഒരു മത്സരം അവശേഷിക്കേ ടീം ഇന്ത്യ സീരീസ് ജയത്തിനരികെ. നാലാം ടെസ്റ്റില്‍ 192 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ടീം ഇന്ത്യ 8 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 40 എന്ന സ്കോറില്‍ മൂന്നാം ദിനം അവസാനിപ്പിച്ചു. മികച്ച തുടക്കവുമായി രോഹിത് ശര്‍മ്മയും (27 പന്തില്‍ 24*), യശസ്വി ജയ്സ്വാളും (21 പന്തില്‍ 16*) ആണ് ക്രീസില്‍. രണ്ട് ദിവസവും10 വിക്കറ്റും ശേഷിക്കെ ഇന്ത്യക്ക് നാലാം ടെസ്റ്റ് ജയിക്കാന്‍ 152 റണ്‍സ് കൂടി മതി. റാഞ്ചിയില്‍ ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാകും.
രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിനായിരുന്നു മുന്‍തൂക്കം. എന്നാല്‍ മൂന്നാം ദിനം ധ്രുവ് ജുറെലിന്‍റെ ബാറ്റിംഗ് മികവില്‍ ഇംഗ്ലണ്ടിന്‍റെ ലീഡ് കുറച്ചുകൊണ്ടുവന്ന ഇന്ത്യ, രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിനെ സ്‌പിന്‍ കെണിയില്‍ കുരുക്കി മത്സരത്തിലേക്ക് തിരികെയെത്തുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 46 റണ്‍സിന്‍റെ ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിനെ 145 റണ്‍സിന് ഓള്‍ഔട്ടാക്കി. അശ്വിന്‍ അഞ്ച് വിക്കറ്റെടുത്തപ്പോള്‍ കുല്‍ദീപ് യാദവ് നാലും രവീന്ദ്ര ജഡേജ ഒരുവിക്കറ്റും വീഴ്ത്തി.
നേരത്തെ 219-7 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്ക് 90 റണ്‍സടിച്ച ധ്രുവ് ജുറെലിന്‍റെ പോരാട്ടമാണ് കരുത്തായത്. വാലറ്റത്തെ കൂട്ടുപിടിച്ച് ജുറാൽ 307 റൺസാണ് ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്സിൽ നേടിത്തന്നത്.

















