മലയാളിയുടെ ഇന്നച്ചന്‍ പോയിട്ട് ഒരു വര്‍ഷം

Mar 26, 2024

മലയാളികള്‍ ഹാസ്യത്തിന്റെ വ്യത്യസ്ത ഭാവങ്ങള്‍ നല്‍കിയ നടന്‍ ഇന്നസെന്റിന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്. അരനൂറ്റാണ്ടിലേറെ സിനിമയിലൂടെയും പൊതുവേദികളിലുമൊക്കെ മലയാളിയെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത നടനാണ് ഇന്നസെന്റ്. ജീവിതത്തിലെ പ്രതിസന്ധികളെ എങ്ങനെ നേരിടാമെന്നു സ്വന്തം ജീവിതത്തില്‍ കൂടി ഇന്നസെന്റ് കാണിച്ചു തന്നു.

ചാലക്കുടിക്കാരനായ ഇന്നസെന്റ് വളരെ വേഗത്തിലാണ് മലയാളിയുടെ മനസില്‍ നിന്ന് മായ്ക്കാന്‍ പറ്റാത്ത ഒരാളായി മാറിയത്. 1972 നൃത്തശാല എന്ന സിനിമയിലൂടെയാണ് ഇന്നസെന്റ് അഭിനയ ജീവിതം തുടങ്ങുന്നത്. ഇന്നസെന്റിന്റെ തന്നെ ഭാഷ കടമെടുത്താല്‍ സ്‌കൂള്‍ വിദ്യാഭ്യാസമെന്ന ഔദ്യോഗിക ജീവിതം മതിയാക്കി മദ്രാസിലേക്ക് സിനിമാ മോഹങ്ങളുമായി വണ്ടി കയറി. സിനിമകളിലെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവായി.

ആദ്യ സിനിമക്ക് ശേഷം സിനിമാ അവസരങ്ങള്‍ കിട്ടാന്‍ കുറച്ച് സമയമെടുത്തു. പിന്നീട് തീപ്പെട്ടി കമ്പനിയും ലെതര്‍ ബാഗ് കച്ചവടവും ഒക്കെ പയറ്റി. ഒടുവില്‍ നിര്‍മാണ കമ്പനി തുടങ്ങി. സ്വന്തമായി നിര്‍മിച്ച ഇളക്കങ്ങളിലെ കറവക്കാരന്റെ വേഷം വഴിത്തിരിവായി. ഒടുവില്‍ 1989ല്‍ റാം ജിറാവു സ്പീക്കിങ് ഇറങ്ങിയതോടെ മലയാളിക്ക് ചിരിയുടെ മാലപ്പടക്കം തന്നെ സമ്മാനിക്കുകയായിരുന്നു.

90കള്‍ ഇന്നച്ചന്റെ ജീവിതത്തിലെ സുവര്‍ണ കാലഘട്ടമായിരുന്നു. വര്‍ഷം 40 ചിത്രങ്ങളില്‍ വരെ അഭിനയിച്ചു. അഭിനയ ജിവിതത്തില്‍ മാത്രമല്ല യഥാര്‍ഥ ജീവിതത്തിലും എല്ലാം തമാശയുടെ മേമ്പൊടിയിലായിരുന്നു ഇന്നച്ചന്‍ കൈകാര്യം ചെയ്തത്. ക്യാന്‍സര്‍ വന്നപ്പോഴും എങ്ങനെ ധൈര്യപൂര്‍വം നേരിടാമെന്ന് ചിരിച്ച മുഖത്തോടെ അദ്ദേഹം കാണിച്ചു തന്നു.

നടനെന്നതിനൊപ്പം മികച്ച രാഷ്ട്രീയക്കാരനും കൂടിയാണെന്ന് കാണിച്ചു തന്നു. 2014ല്‍ ഇടത് സ്വതന്ത്രനായി ലോക്‌സഭയിലെത്തി. പാര്‍ലമെന്റില്‍ മലയാളത്തില്‍ പ്രസംഗിച്ച് അര്‍ബുദ രരോഗികള്‍ക്കായി പ്രത്യേകം പദ്ധതിയാവിഷ്‌കരിച്ച് എംപിയായും മലയാളികളുടെ മനസില്‍ എക്കാലവും നിറഞ്ഞ് തന്നെ നില്‍ക്കുന്നു. കലാകാരന് മരണമില്ലെന്ന് പറയുന്നതിനെ അന്വര്‍ഥമാക്കുന്ന ജീവിതമായിരുന്നു ഇന്നച്ചന്റേത്.

cake tower new
LATEST NEWS