ആദായ നികുതി നോട്ടീസിൽ കോൺഗ്രസിന് ആശ്വാസം. ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് പണം ഉടൻ തിരിച്ചടക്കേണ്ടതില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ആദായനികുതി വകുപ്പിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. ജൂലൈ 24ന് സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കും.
ആദായ നികുതി വകുപ്പിൽനിന്ന് നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചത്. നികുതി ഇനത്തിൽ 3567 കോടി രൂപയുടെ കുടിശ്ശിക അടയ്ക്കണമെന്നായിരുന്നു നോട്ടീസിൽ വ്യക്തമാക്കിയത്. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളിൽനിന്ന് നികുതി കുടിശ്ശിക ഉടൻ പിരിക്കില്ലെന്നാണ് ആദായനികുതി വകുപ്പ് സുപ്രീംകോടതിയെ അറിയിച്ചത്. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ യാതൊരു നടപടിയും ഉണ്ടാവില്ല. ആദായനികുതി വകുപ്പിന്റെ ഈ നടപടിയിൽ ഏറ്റവും കൂടുതൽ ആശ്വാസം കോൺഗ്രസിനാണ്. നികുതി ഇനത്തിൽ 3567 കോടി രൂപ കുടിശ്ശിക വരുത്തിയ ഇനത്തിൽ കോൺഗ്രസ് അടയ്ക്കാനുണ്ട്. തിരഞ്ഞെടുപ്പടുക്കാനിരിക്കെ കോൺഗ്രസിന്റെ അക്കൗണ്ടുകൾ കൂടി മരവിപ്പിച്ചതിന് പിന്നാലെയായിരുന്നു ആദായനികുതി വകുപ്പിന്റെ നടപടി. ഇത് കോൺഗ്രസിന് തിരിച്ചടിയായി.

പാർട്ടിയുടെ വിവിധ അക്കൗണ്ടുകളിൽ നിന്ന് 135 കോടിരൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിനെതിരെ കോൺഗ്രസ് നൽകിയ ഹർജി ബി.വി കാകർ, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കുകയായിരുന്നു. 2018-19 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ വൈകിയതിൽ 103 കോടി പിഴയും പലിശയുമടക്കം 135 കോടി പിടിച്ചെടുത്തതിന് എതിരെയായിരുന്നു ഹർജി.
അതേസമയം 3500 കോടി നികുതി കുടിശ്ശികയുണ്ടെന്നറിയിച്ച സോളിസിറ്റർ ജനറൽ, വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ പറയാനുണ്ടെന്നും വ്യക്തമാക്കി. എന്നാൽ, കോൺഗ്രസ് ഒരു രാഷ്ട്രീയ പാർട്ടിയാണെന്നും ലാഭമുണ്ടാക്കുന്ന സ്ഥാപനമല്ലെന്നും കോൺഗ്രസിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്‌വി പറഞ്ഞു. 135 കോടിയിടെ സ്വത്തുക്കൾ ഇപ്പോൾ തന്നെ കണ്ടുകെട്ടിയിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
ആദായ നികുതി വകുപ്പിൽ നിന്ന് മൂന്ന് ദിവസത്തിനിടെ 3567.25 കോടിയുടെ നോട്ടീസായിരുന്നു കോൺഗ്രസിന് ലഭിച്ചത്. 11 കോടി രൂപ പിഴയടക്കണമെന്നാവശ്യപ്പെട്ട് സിപിഐയ്ക്കും നോട്ടീസയച്ചിരുന്നു. നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് പഴയ പാൻ കാർഡ് ഉപയോഗിച്ചുവെന്നും ഇതുവഴി 11 കോടി രൂപ സിപിഐ. കുടിശ്ശികയാക്കിയെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ്.



















