എടുക്കാൻ മടിച്ച 2 ഡിആർഎസുകൾ! ​ഗതി നിർണയിച്ച പന്തിന്റെ അബദ്ധങ്ങൾ

Apr 4, 2024

വിശാഖപട്ടണം: കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ ഡൽഹി വമ്പൻ പരാജയമേറ്റു വാങ്ങിയപ്പോൾ അതിൽ നിർണായകമായി ഡിആർഎസ് റിവ്യു. പന്ത് എടുക്കാൻ മടിച്ച രണ്ട് ഡിആർഎസുകൾ നിർണായകമായി. വിൻഡീസ് സ്പിന്നർ സുനിൽ നരെയ്ന്റെ വെടിക്കെട്ട് ബാറ്റിങാണ് ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഐപിഎൽ ടീം ടോട്ടലിലേക്ക് കൊൽക്കത്തയെ നയിച്ചത്. അതിലേക്ക് എത്തും മുൻപ് നരെയ്നെ പുറത്തക്കാൻ ഡൽ​ഹിക്ക് അവസരം കിട്ടിയിരുന്നു. എന്നാൽ ഡിആർഎസ് എടുക്കാത്തത് വിനയായി മാറി.

നരെയ്ൻ 22ൽ നിൽക്കെ ഇഷാന്തിന്റെ പന്ത് നരെയ്ന്റെ ബാറ്റിൽ തട്ടി ഋഷഭിന്റെ കൈയിലെത്തിയിരുന്നു. എന്നാൽ പന്തോ, ഇഷാന്തോ അപ്പീലിനു മുതിർന്നില്ല. ശബ്ദം കേട്ടതിന്റെ അടിസ്ഥാനത്ത് മിച്ചൽ മാർഷ് ഋഷഭിനോടു റിവ്യൂ ചെയ്യാൻ ആവശ്യപ്പെടുന്നു.

പക്ഷേ അപ്പോഴേക്കും സമയം കഴിഞ്ഞിരുന്നു. റീപ്ലേയിൽ പന്ത് നരെയ്ന്റെ ബാറ്റിൽ നേരിയ രീതിയിൽ ടച്ച് ചെയ്യുന്നുണ്ട് എന്നു വ്യക്തം. അതിനു വലിയ വിലയാണ് ടീം പിന്നീട് നൽകിയതെന്നു നരെയ്ന്റെ പ്രകടനം കണ്ടാൽ മനസിലാകും. 39 പന്തിൽ ഏഴ് വീതം സിക്സും ഫോറും പറത്തി 85 റൺസ് അടിച്ചുകൂട്ടിയാണ് താരം ക്രീസ് വിട്ടത്.

അവിടെയും തീർന്നില്ല. റാസിഖ് സലാം എറിഞ്ഞ 15ാം ഓവറിൽ കൊൽക്കത്ത നായകൻ ശ്രേയസ് അയ്യരുടെ ബാറ്റിൽ തട്ടി പന്ത് വീണ്ടും ഋഷഭിന്റെ ​ഗ്ലൗവിലൊതുങ്ങി. ഡൽഹി താരങ്ങളെല്ലാം അപ്പീൽ ചെയ്തു. അവിടെയും പന്ത് താൻ ശബ്ദമൊന്നും കേട്ടില്ലെന്ന നിലപാടിലായിരുന്നു. റിപ്ലേയിൽ പന്ത് ശ്രേയസിന്റെ ബാറ്റിൽ തട്ടിയെന്നു വ്യക്തമായിരുന്നു. ‌
മത്സരത്തിൽ പന്തിന്റെ ക്യാപ്റ്റനെന്ന നിലയിലുള്ള ജാ​ഗ്രത കുറവ് വ്യക്തമായിരുന്നുവെന്നും പോരാട്ടം ഇത്ര ദയനീയമായതിൽ താരത്തിന്റെ ബൗളിങ് മാറ്റങ്ങളിലെയടക്കമുള്ള തീരുമാനം ഘടകമായെന്നും വിലയിരുത്തലുണ്ട്. പവർ പ്ലേയിൽ റണ്ണൊഴുക്ക് തടയാനുള്ള ഒരു ശ്രമവും പന്ത് എടുത്തില്ല എന്ന വിമർശനവും ഉയർന്നു.

cake tower new
LATEST NEWS