ഇന്ത്യ ചൈന അതിർത്തി സംഘർഷത്തിൽ പ്രതികരണവുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി. അതിർത്തിയിലെ നീണ്ടുനിൽക്കുന്ന സംഘർഷ സാഹചര്യം അടിയന്തിരമായി പരിഹരിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി. അതിർത്തിയിലെ സംഘർഷം ഉഭയകക്ഷി ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
നയതന്ത്ര – സൈനിക തലങ്ങളിലെ ക്രിയാത്മകമായ ഉഭയകക്ഷി ചർച്ചകളിലൂടെ അതിർത്തികളിൽ ശാന്തിയും സമാധാനവും പുനഃസ്ഥാപിക്കാനും നിലനിർത്താനും കഴിയുമെന്ന് വിശ്വസിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ന്യൂസ് വീക്കിന് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. പാകിസ്താനുമായുള്ള ബന്ധത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. പാകിസ്താൻ പ്രധാനമന്ത്രിയെ താൻ അഭിനന്ദിച്ചിരുന്നുവെന്നും ഭീകരതയിൽ നിന്നും ആക്രമണങ്ങളിൽ നിന്നും മുക്തമായൊരു അന്തരീക്ഷം ഉണ്ടാകണമെന്നാണ് താൻ ആഗ്രഹിക്കുന്നതെനന്നും മോദി പറഞ്ഞു.
മാധ്യമ സ്വാതന്ത്ര്യവും ജനാധിപത്യവും ഇന്ത്യയിൽ കുറഞ്ഞുവരുന്നുവെന്ന വിമർശനങ്ങളോട് മോദി പ്രതികരിച്ചു. ഇന്ത്യയിലും പാശ്ചാത്യ രാജ്യങ്ങളിലും ഉള്ള ചിന്തയും വികാരങ്ങളും അഭിലാഷങ്ങളും നഷ്ടപ്പെട്ട ചിലരാണ് ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യമില്ലെന്ന് പറയുന്നതെന്ന് മോദി വിമർശിച്ചു. ജനങ്ങളുമായി ബന്ധം ഇല്ലാത്തവരാണ്, ന്യൂന പക്ഷവിവേചനം ഉണ്ടെന്ന് പ്രചരിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ പോലും ഈ പ്രചരണം വിശ്വസിക്കുന്നില്ലെന്നും മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, ജൈന, പാർസികളെപ്പോലുള്ള സൂക്ഷ്മ ന്യൂനപക്ഷങ്ങൾ പോലും ഇന്ത്യയിൽ സന്തോഷത്തോടെ ജീവിക്കുന്നുവെന്നും മോദി പറഞ്ഞു



















