ആറ്റിങ്ങൽ: ചിറയിൻകീഴ് കൂന്തള്ളൂർ സ്വദേശിനിക്ക് സിവിൽ സർവീസിൽ ഉയർന്ന റാങ്ക്. ചിറയിൻകീഴ് കൂന്തള്ളൂർ ഉടയൻ പറമ്പിൽ റിട്ട. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എം.എം.ഷാഫിയുടെയും കൊല്ലം ടി.കെ.എം കോളേജ് ബോട്ടണി വിഭാഗം പ്രൊഫസർ ഷീബയുടെയും മകൾ കസ്തൂരിഷായാണ് സിവിൽ സർവീസിൽ 68 റാങ്ക് നേടിയത്. നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച സാഹിത്യകാരി കൂടിയാണ് ഈ മിടുക്കി.
കസ്തൂരി ഷായ്ക്ക്സിവിൽ സർവീസ് കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു. ബിരുദ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം സിവിൽ സർവീസ് മാത്രം ലക്ഷ്യമിട്ട് പരിശീലനം ആരംഭിച്ചു. ആദ്യ പരിശ്രമത്തിൽ തന്നെ ഉയർന്ന റാങ്ക് നേടി തന്റെ ലക്ഷ്യം സാധൂകരിച്ചു. കഴക്കൂട്ടം അലൻ ഫെൾഡ്മാൻ പബ്ലിക് സ്കൂളിലാണ് പ്രൈമറി മുതൽ ഹൈസ്കൂൾ വരെയുള്ള വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയത്തിൽ ഹയർസെക്കൻഡറി പൂർത്തിയാക്കി. ഹ്യൂമാനിറ്റീസ് സി.ബി.എസ്.ഇ വിഭാഗത്തിൽ ഒന്നാം റാങ്കോടുകൂടിയാണ് അന്ന് പാസായത്.
മാർഇവാനിയസ് കോളേജിൽ ആണ് ബിരുദ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കേരളയൂണിവേഴ്സിറ്റിയിലൽ ഒന്നാം റാങ്കോട് കൂടിയാണ് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയത്. തുടർന്ന് സിവിൽ സർവീസ് ലക്ഷ്യമിട്ട് തിരുവനന്തപുരം കുറവൻകോണത്തുള്ള ഐ.എ.എസ് അക്കാദമിയിൽ പരിശീലനത്തിന് ചേർന്നു. സോഷ്യോളജി ഓപ്ഷണലായി സ്വീകരിച്ച് ആണ് പരീക്ഷയെ നേരിട്ടത്. പഠനത്തിൽ മിടുക്കിയായ കസ്തൂരി ഷാ ഒരു സാഹിത്യകാരി കൂടിയാണ്. ഇംഗ്ലീഷ് സാഹിത്യത്തിൽ മൂന്ന് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏക സഹോദരൻ അക്ബർ ഷാ എൻജിനീയറിങ് വിദ്യാർത്ഥിയാണ്.

















