തൃശ്ശൂർ: ചില്ലറയെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കണ്ടക്ടറുടെ മർദ്ദനത്തിന് ഇരയായ കരുവന്നൂർ സ്വദേശി പവിത്രൻ (68) ചികിത്സയിലിരിക്കെ മരിച്ചു. ഏപ്രിൽ രണ്ടിന് ഉച്ചയ്ക്ക് 12 ഓടെ തൃശൂർ –കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന സ്വകാര്യബസിൻ്റെ കണ്ടക്ടർ ഊരകം സ്വദേശി രതീഷിന്റെ മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു.
ചില്ലറയെ ചൊല്ലിയുള്ള തർക്കത്തിൽ പുത്തന്‍തോട് ബസ് സ്‌റ്റോപ്പിന് സമീപത്ത് വച്ച് പവിത്രനെ കണ്ടക്ടര്‍ രതീഷ് തള്ളി താഴെയിടുകയായിരുന്നു. റോഡരികിലെ കല്ലില്‍ തലയടിച്ചാണ് പവിത്രൻ വീണത്. സംഭവം കണ്ട നാട്ടുകാര്‍ കണ്ടക്ടറെ തടഞ്ഞു വെച്ച് ഇരിങ്ങാലക്കുട പൊലീസിന് കൈമാറി. വയോധികൻ മരിച്ചതോടെ കണ്ടക്ടർക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് പറഞ്ഞു.



















