ഡ്രൈവറുടെ അശ്രദ്ധ, ഷാര്‍ജയിലെ സ്‌കൂളില്‍ കാറിനുള്ളില്‍ കുടുങ്ങിയ ഏഴു വയസുകാരന് ദാരുണാന്ത്യം

May 9, 2024

seena

ഷാര്‍ജ: ഷാര്‍ജയിലെ സ്‌കൂളില്‍ കാറിനുള്ളില്‍ കുടുങ്ങിയ ഏഴു വയസുകാരന് ദാരുണാന്ത്യം. അനുമതിയില്ലാത്ത കാര്‍ സര്‍വീസിലാണ് കുട്ടി സ്‌കൂളില്‍ എത്തിയതെന്നും ഡ്രൈവറിന്റെ അശ്രദ്ധയാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്നും ഷാര്‍ജ പൊലിസ് അറിയിച്ചു.

മരിച്ച കുട്ടി ഏഷ്യന്‍ പൗരനാണെന്ന് ഷാര്‍ജ പൊലിസ് അറിയിച്ചു. കുട്ടിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

കുട്ടിയെ സ്‌കൂളിലേക്ക് കൊണ്ടുപോകാനും തിരികെ കൊണ്ടുവരാനും മാതാപിതാക്കള്‍ ഒരു വനിതാ ഡ്രൈവറെയാണ് ഏര്‍പ്പാടാക്കിയിരുന്നത്. പതിവുപോലെ മറ്റു കുട്ടികള്‍ക്കൊപ്പമാണ് ഏഴു വയസ്സുകാരനും സ്‌കൂളിലേക്ക് പോയത്.

എന്നാല്‍ കാര്‍ സ്‌കൂളില്‍ എത്തിയപ്പോള്‍ മറ്റെല്ലാവരും ഇറങ്ങി. ഏഴു വയസ്സുകാരന്‍ കാറിനുള്ളിലുള്ള കാര്യം ഡ്രൈവര്‍ ശ്രദ്ധിച്ചില്ല. കാറിന്റെ അകത്ത് ആരെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കാതെ യുവതിയായ ഡ്രൈവര്‍ കാര്‍ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയ ശേഷം ഡോര്‍ ലോക്ക് ചെയ്ത് ഭര്‍ത്താവിനൊപ്പം പോവുകയായിരുന്നു.വൈകിട്ട് വിദ്യാര്‍ഥികളെ വീട്ടിലേക്ക് തിരികെ കൊണ്ടുപോവാനായി കാര്‍ എടുക്കാനെത്തിയപ്പോഴാണ് കുട്ടിയെ കാറിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ലൈസന്‍സില്ലാത്ത ഡ്രൈവര്‍മാര്‍ക്കൊപ്പം വിദ്യാര്‍ഥികളെ സ്‌കൂളില്‍ അയക്കുന്നതിനെതിരെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കുട്ടികളെ കൊണ്ടുപോകാന്‍ പരമാവധി സ്‌കൂളിന്റെ ഔദ്യോഗിക ബസുകള്‍ ഉപയോഗിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. അവ എല്ലാ സുരക്ഷാ സംവിധാനങ്ങളോടും കൂടിയതും ഉത്തരവാദിത്തപ്പെട്ട അധികാരികളുടെ നിരന്തര നിരീക്ഷണത്തിന് വിധേയവുമാണെന്നും പൊലിസ് പറഞ്ഞു. അല്ലെങ്കില്‍ കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി മാതാപിതാക്കള്‍ കുട്ടികളെ നേരിട്ട് സ്‌കൂളില്‍ എത്തിക്കണമെന്നും പൊലിസ് അറിയിച്ചു.

cake tower new
LATEST NEWS