കാസർകോട്: പടന്നക്കാട് വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിലെന്നു സൂചന. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇയാളാണോ പ്രതിയെന്നു പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
സംഭവത്തിൽ കുട്ടിയുടെ സ്വർണാഭരണം കവർന്ന ശേഷമാണ് പ്രതി രക്ഷപ്പെട്ടത്. മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീര പ്രകൃതിയുള്ള ആളാണ് പ്രതിയെന്നാണ് കുട്ടിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. ഒച്ചവെച്ചാൽ കൊന്നുകളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും മൊഴിയിലുണ്ട്.
ഇന്നലെ പുലർച്ചെയാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ കട്ടിലിൽ നിന്ന് എടുത്തുകൊണ്ട് പോവുകയായിരുന്നു. കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാൻ വീടിന്റെ മുൻ വാതിൽ തുറന്ന് തൊഴുത്തിൽ പോയ സമയത്താണ് അക്രമി വീടിന് അകത്ത് കയറിയത്.
ഉറങ്ങി കിടന്ന പെൺകുട്ടിയെ തട്ടിയെടുത്ത് അടുക്കള വശത്തുള്ള വാതിലിലൂടെ പുറത്തിറങ്ങിയ പ്രതി 500 മീറ്റർ അകലെയുള്ള സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചു. സ്വർണ കമ്മലുകൾ കവർന്നു. അതിന് ശേഷം കുട്ടിയെ ഉപേക്ഷിച്ച് ഇയാൾ രക്ഷപ്പെടുകയായിരുന്നു.
പുലർച്ചെ നടന്ന സംഭവം വീട്ടിലുണ്ടായിരുന്ന കുട്ടിയുടെ മാതാപിതാക്കൾ അടക്കമുള്ളവർ അറിഞ്ഞില്ല. തൊഴുത്തിൽ നിന്ന് മുറിയിൽ തിരിച്ചെത്തിയ മുത്തച്ഛനാണ് കുട്ടിയെ കാണാതായത് അറിയുന്നത്. പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി സ്വർണ്ണാഭരണം കവർന്നുവെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ മെഡിക്കൽ റിപ്പോർട്ട് വന്നതോടെയാണ് കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി മനസിലായത്. കുട്ടി ഇപ്പോൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. വീടിനെക്കുറിച്ച് അറിയാവുന്നയാളാണ് പ്രതിയെന്ന് പൊലീസ് സംശയിക്കുന്നു.


















