കോഴിക്കോട്: ഓഫീസും വീടും മുന്നോട്ടുകൊണ്ടുപോകാനുള്ള ഓട്ടത്തിനിടെ ആകെ നട്ടംതിരിഞ്ഞിരിക്കുമ്പോൾ ഒരു ഫോൺവിളിക്കപ്പുറം വീട്ടുപണിക്കും കുഞ്ഞുങ്ങളെ നോക്കാനുമൊക്കെ ആളെ കിട്ടിയാലോ. പാചകംമുതൽ പ്രായമായവരെ പരിചരിക്കൽവരെയുള്ള പലവിധ ജോലികൾക്ക് കുടുംബശ്രീ ‘ക്വിക്ക് സെർവ്’ ടീം ഒരുങ്ങുന്നു.
നഗരത്തിൽ ഒരുമാസത്തിനുള്ളിൽ ക്വിക്ക് സെർവ് പ്രവർത്തനസജ്ജമാകും.
ജനങ്ങളുടെ ജീവിതം ആയാസരഹിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്ത്രീകൾക്കായി ഇത്തരമൊരു തൊഴിൽപദ്ധതി തുടങ്ങുന്നത്. കോർപ്പറേഷൻ കൗൺസിൽ യോഗം അംഗീകാരം നൽകി. കോർപ്പറേഷൻ കുടുംബശ്രീ സമഗ്ര തൊഴിൽദാനപദ്ധതിയായ വീ ലിഫ്റ്റിലുൾപ്പെടുത്തിയാണ് ക്വിക്ക് സെർവ് പ്രവർത്തിക്കുക. കിടപ്പുരോഗികൾ, വയോജനങ്ങൾ, കുട്ടികൾ എന്നിവരുടെ പരിചരണം, സാധാരണയുള്ള വീട്ടുജോലികൾ, ശുചീകരണം, പാചകം എന്നിവയാണ് ആദ്യഘട്ടത്തിലുണ്ടാവുക.


















