പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി ശോഭാ സുരേന്ദ്രനെ പരിഗണിച്ചേക്കും. ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിൽ മത്സരിച്ച ശോഭ ശക്തമായ മത്സരം കാഴ്ച വെച്ചിരുന്നു. ഇതുവരെ മത്സരിച്ച മണ്ഡലങ്ങളിലെല്ലാം വോട്ട് വിഹിതം വർധിച്ച ചരിത്രവും ശോഭാ സുരേന്ദ്രനുണ്ട്. ഇതാണ് പാലക്കാട് ശോഭയെ മത്സരിപ്പിക്കണമെന്ന് പാർട്ടിയിൽ ശക്തമായ അഭിപ്രായമുയർന്നത്.
ഇക്കാര്യത്തിൽ കേന്ദ്രനേതൃത്വത്തിന്റെ നിലപാടും നിർണായകമാകും. സി കൃഷ്ണകുമാറും ബിജെപിയുടെ പരിഗണനാപട്ടികയിലുണ്ട്. ഷാഫി പറമ്പിൽ വടകരയിൽ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വരുന്നത്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇ ശ്രീധരന്റെ കടുത്ത വെല്ലുവിളി മറികടന്നാണ് ഷാഫി ജയിച്ച് കയറിയത്. 3859 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് ഷാഫിക്കുണ്ടായിരുന്നത്. ശോഭയിലൂടെ ഇത് വിജയത്തിലേക്ക് എത്തിക്കാമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.
ഇത്തവണ ആലപ്പുഴയിൽ 2.99 ലക്ഷം വോട്ടുകളാണ് ശോഭ സുരേന്ദ്രൻ നേടിയത്. കഴിഞ്ഞ തവണ കെഎസ് രാധാകൃഷ്ണൻ 1.87 ലക്ഷം വോട്ടുകൾ മാത്രമായിരുന്നു നേരിയത്. എൻഡിഎക്ക് ഒട്ടും സ്വാധീനമില്ലെന്ന് കരുതിയ മണ്ഡലത്തിലാണ് മൂന്ന് ലക്ഷത്തിനടുത്ത് വോട്ട് പിടിച്ച് ശോഭ ഞെട്ടിച്ചത്.

















