കൊല്ലം: ഉളിയകോവിലിൽ മുത്തശ്ശിയെ കെട്ടിയിട്ട് സ്വർണ്ണവും പണവും കവർന്ന കൊച്ചുമകളും ഭർത്താവും പിടിയിൽ. ഉളിയകോവിൽ സ്വദേശി പാർവ്വതി, ഉമയനല്ലൂർ സ്വദേശി ശരത് എന്നിവരെയാണ് ഈസ്റ്റ് പൊലീസ് തിരുവനന്തപുരത്തു നിന്ന് പിടികൂടിയത്.
ഉളിയകോവിൽ സ്വദേശി യശോദ (85)യുടെ കൈവശമുള്ള സ്വർണവും പണവും തട്ടിയെടുക്കാൻ കൊച്ചുമകൾ പാർവതിയും ഭർത്താവ് ശരത്തും ഏറെനാളായി കാത്തിരിക്കുകയായിരുന്നു. വീട്ടിൽ മറ്റാരുമില്ലാത്ത നേരത്ത് മുത്തശ്ശിയെ കെട്ടിയിട്ട് ദേഹത്ത് അണിഞ്ഞിരുന്ന കമ്മലും വളയും കൈക്കലാക്കി. പിന്നാലെ അലമാര കുത്തി തുറന്ന് 25,000 രൂപ കവർന്നശേഷം ഇരുവരും രക്ഷപ്പെട്ടു.
പാരിപ്പള്ളിയിലെ ലോഡ്ജിലാണ് പ്രതികൾ ആദ്യം താമസിച്ചിരുന്നത്. പൊലീസ് എത്തിയപ്പോഴേക്കും ഇരുവരും അവിടെ നിന്ന് മുങ്ങി. തുടർന്ന് നടത്തിയ തെരച്ചിലിൽ ഇന്നലെ രാത്രിയോടെ കഴക്കൂട്ടത്ത് നിന്ന് പ്രതികളെ പിടികൂടുകയായിരുന്നു. ശരത്ത് മറ്റൊരു മോഷണ കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

















