ഡോ. വന്ദനദാസ് കൊലപാതകം: പ്രതി സന്ദീപിന്റെ വിടുതല്‍ ഹര്‍ജി ഹൈക്കോടതി തള്ളി

Jul 5, 2024

കൊച്ചി: ഡോ. വന്ദനദാസ് കൊലപാതകക്കേസില്‍ പ്രതി സന്ദീപിന്റെ വിടുതല്‍ ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജി തള്ളുന്നുവെന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ ഉത്തരവില്‍ വ്യക്തമാക്കി. വിടുതല്‍ ഹര്‍ജി തള്ളിയതോടെ വിചാരണക്കുള്ള സ്‌റ്റേയും നീങ്ങി. കേസില്‍ കൊലപാതകക്കുറ്റം നില നില്‍ക്കില്ലെന്നായിരുന്നു സന്ദീപിന്റെ വാദം.

കേസില്‍ സന്ദീപിന്റെ വിടുതല്‍ ഹര്‍ജി നേരത്തെ വിചാരണക്കോടതി തള്ളിയിരുന്നു. ഡോ. വന്ദന ദാസിനെ കരുതിക്കൂട്ടി കൊലപ്പെടുത്തുകയായിരുന്നില്ല. ഒരു സ്ഥലത്തു നിന്നും മര്‍ദ്ദനമേറ്റതിന് ശേഷമാണ് ആശുപത്രിയിലെത്തിച്ചത്. അന്നേരം പ്രത്യേക മാനസികാവസ്ഥയിലായിരുന്നുവെന്നും സന്ദീപ് ഹര്‍ജിയില്‍ സൂചിപ്പിക്കുന്നു.

കൃത്യസമയത്ത് നല്ല ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ഡോ. വന്ദനയുടെ ജീവന്‍ രക്ഷപ്പെടുത്താമായിരുന്നു. അതിനാല്‍ കൊലപാതകക്കുറ്റം നിലനില്‍ക്കില്ലെന്നും, ചികിത്സാപിഴവ് ആണ് മരണകാരണണെന്നും സന്ദീപ് വാദിച്ചു. എന്നാല്‍ സന്ദീപിന്റെ വാദങ്ങള്‍ നിരസിച്ച കോടതി വിടുതല്‍ ഹര്‍ജി തള്ളുകയായിരുന്നു.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് പ്രതി സന്ദീപ് അറസ്റ്റിലാകുന്നത്. ഇയാള്‍ക്കെതിരെ പൊലീസ് കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കേസില്‍ തനിക്ക് പങ്കില്ലെന്നും കൊലക്കുറ്റം നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടി വിടുതല്‍ ഹര്‍ജി നല്‍കിയത്. കേസില്‍ വിചാരണ നടപടികള്‍ക്കുള്ള സ്റ്റേ ഹൈക്കോടതി നീക്കിയിട്ടുണ്ട്.

cake tower new
LATEST NEWS