1971-നു ശേഷം, തിരുവനന്തപുരം നഗരത്തിന് ഒരു അംഗീകൃത മാസ്റ്റർ പ്ലാൻ ലഭ്യമായിരിക്കുന്നുവെന്ന് മേയർ അര്യാ രാജേന്ദ്രൻ. തിരുവനന്തപുരം മാസ്റ്റർ പ്ലാൻ 2040ന് സംസ്ഥാന സർക്കാർ അംഗീകാരം ലഭിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് പ്ലാനിംഗ് വിഭാഗത്തിന്റെ സാങ്കേതിക സഹായത്തോടെ , തിരുവനന്തപുരം നഗരസഭ തയ്യാറാക്കിയ മാസ്റ്റർ പ്ലാനിനാണ് 04-07-2024-ലെ സർക്കാർ ഉത്തരവ് പ്രകാരം അന്തിമ അനുമതി ലഭ്യമായിരിക്കുന്നതെന്ന് മേയർ വ്യക്തമാക്കി.
1993, 2013 വർഷങ്ങളിൽ നഗരത്തിനായി കരട് മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കിയെങ്കിലും, അംഗീകൃത മാസ്റ്റർപ്ലാനായി അവയൊന്നും രൂപാന്തരപ്പെട്ടില്ല. നഗരസഭാ പ്രദേശത്തു വിവിധ കാലഘട്ടങ്ങളിലായി ഉണ്ടാക്കിയ മാസ്റ്റർ പ്ലാനുകൾ, പഴക്കം ചെന്ന 12 വിശദ-നഗരാസൂത്രണ പദ്ധതികൾ എന്നിവ നിലനിന്നിരുന്നത് കൊണ്ട് നഗരവാസികൾ അനുഭവിച്ചു പോന്നിരുന്ന പല പ്രശ്നങ്ങൾക്കും, ആശയക്കുഴപ്പങ്ങൾക്കും മാസ്റ്റർപ്ലാൻ 2040 പ്രാബല്യത്തിലാകുന്നതോടെ പരിഹാരമാകും.
ഇതോടുകൂടി നഗരസഭ പരിധിയിൽ തിരുവനന്തപുരം മാസ്റ്റർ പ്ലാൻ 2040 മാത്രമാകും ഇനി പ്രാബല്യത്തിൽ ഉണ്ടാവുക. വികസനത്തിന്റെ പുതിയ മാനങ്ങൾ ഉൾക്കൊണ്ട് തയ്യാറാക്കിയിട്ടുള്ള പുതിയ മാസ്റ്റർ പ്ലാൻ, വിഴിഞ്ഞം തുറമുഖം, IT പാർക്കുകൾ തുടങ്ങി എല്ലാ മേഖലകളുടെയും മുന്നേറ്റം ലക്ഷ്യമിടുന്നു.
നഗരത്തെ 23 മേഖലകൾ ആയി തിരിച്ചുകൊണ്ട്, 18 സെക്റ്ററുകളിലെ വികസന നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചുകൊണ്ടും മിശ്രഉപയോഗം പ്രോത്സാഹിപ്പിച്ചുകൊണ്ടുമുള്ള വികസന സാധ്യതയാണ് മാസ്റ്റർ പ്ലാനിലൂടെ വിഭാവനം ചെയ്യുന്നത്. വാർഡ് തലങ്ങളിൽ ഉൾപ്പെടെ വികസന നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചുകൊണ്ട് പൊതുജനങ്ങളുടെ വികസന ആവശ്യങ്ങളും അഭിലാഷങ്ങളും നഗരത്തിൻ്റെ പൊതുവികസന ലക്ഷ്യങ്ങളും നിറവേറ്റാനും നഗരത്തിനെ നിക്ഷേപ സൗഹൃദമാക്കുവാനും മാസ്റ്റർ പ്ലാനിലൂടെ ലക്ഷ്യം വയ്ക്കുന്നുവെന്നും ആര്യ രാജേന്ദ്രൻ വ്യക്തമാക്കി.

















