ആറ്റിങ്ങൽ: മത്സ്യകച്ചവടം നടത്തിവന്ന സ്ത്രീയെ ആക്രമിച്ച് പണം കവർന്ന കേസിൽ പ്രതികൾ അറസ്റ്റിൽ. ആറ്റിങ്ങൽ വീരളം ക്ഷേത്രത്തിന് പുറകുവശം സൗപർണികയിൽ വാടകയ്ക്ക് താമസിച്ചുവരുന്ന രഞ്ജു(32), പെരുംകുളം മലവിളപ്പൊയ്ക വീട്ടിൽ മനു (29) എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാത്രി 9മണിയോട് കൂടിയാണ് സംഭവം നടന്നത്. ആറ്റിങ്ങൽ പാലസ് റോഡിൽ സ്വകാര്യ ബസ് സ്റ്റാൻഡിന് എതിർവശത്ത് മത്സ്യക്കച്ചവടം നടത്തിവന്ന അഞ്ചുതെങ്ങ് കായിക്കര പുത്തൻമണ്ണ് വാടയിൽ വീട്ടിൽ ബിയാട്രിസി(50)നെ ആക്രമിച്ച് പണം കവർന്ന കേസിൽ ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി രഞ്ജു കയ്യിൽ കരുതിയ പാറക്കഷണം ഉപയോഗിച്ച് ബിയാട്രിസിൻ്റെ നെറ്റിയിൽ ഇടിച്ച് മുറിവേൽപ്പിക്കുകയും ഇവരുടെ പക്കൽ പണം സൂക്ഷിച്ചിരുന്ന ബക്കറ്റ് കവർച്ച ചെയ്തെടുക്കാൻ ശ്രമിക്കുകയും തടയാൻ ശ്രമിച്ച ബിയാട്രിസിനെ പ്രതികൾ അസഭ്യം പറയുകയും തുടർന്ന് രണ്ടാംപ്രതി മനു ഇവരെ ചവിട്ടി താഴെ തള്ളി ഇടുകയും വീണ്ടും ദേഹോദ്രപമേൽപ്പിക്കുകയും ചെയ്തു.
അതിനു ശേഷം പണമടങ്ങിയ ബക്കറ്റുമായി പ്രതികൾ കടന്നുകളയുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ പ്രതികളെ പോലീസ് പിടികൂടി. ഫിംഗർ പ്രിന്റ് വിദഗ്ധരും സയന്റിഫിക് വിഭാഗം ഉദ്യോഗസ്ഥരും ചേർന്ന് പ്രതികളുമായി സംഭവസ്ഥലത്ത് എത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. പ്രതികൾ ഇതിന് മുൻപും സമാനമായ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


















