കല്ലമ്പലം: കെ.എസ്.ആർ.ടി.സി ബസ്സിൽ നഴ്സിംഗ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം, പ്രതിയെ ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കൊല്ലം ഈസ്റ്റ് കല്ലട പഴയൂർ മൂന്നു പ്ലാവിൻമൂട് വീട്ടിൽ രൂപേഷ് (29) ആണ് പിടിയിലായത്. ഉച്ചയ്ക്ക് രണ്ടിന് കൊല്ലത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസിനുള്ളിൽ ആണ് സംഭവം. ബസിനുള്ളിൽ ഒരുപാട് സീറ്റുകൾ ഒഴിഞ്ഞു കിടക്കെ പെൺകുട്ടിയുടെ സമീപം വന്നിരുന്ന പ്രതി പെൺകുട്ടിയേ ശല്യം ചെയ്തു. ശല്യം സഹിക്കവയ്യാതായപ്പോൾ പെൺകുട്ടി സീറ്റു മാറാൻ ശ്രമിച്ചപ്പോൾ പ്രതി തടസപ്പെടുത്തി. ബലമായി സീറ്റിൽ നിന്നും ഇറങ്ങാൻ ശ്രമിച്ച പെൺകുട്ടിയെ വീണ്ടും സ്വകാര്യഭാഗങ്ങളിൽ കടന്നു പിടിച്ചു. ഇത് ശ്രദ്ധയിൽപെട്ട വനിതാ കണ്ടക്ടർ പെൺകുട്ടിയെ രക്ഷപ്പെടുത്തുക ആയിരുന്നു.
പെൺകുട്ടി കൊല്ലത്തുനിന്നുമാണ് ബസിൽ കയറിയത്. പ്രതി കൊട്ടിയത്തുനിന്നും കയറി. പാരിപ്പള്ളി കഴിഞ്ഞതോടെ ശല്യം അതിരുവിടുകയും കണ്ടക്ടറും യാത്രക്കാരും ഇടപെടുകയും ചെയ്തു. തുടർന്ന് ബസ് കല്ലമ്പലം പോലീസ് സ്റ്റേഷനിലേക്ക് ഡ്രൈവർ എത്തിച്ചു. രക്ഷപെടാൻ ശ്രമിച്ച പ്രതിയെ യാത്രക്കാർ ബലമായി തടഞ്ഞു വച്ചു കല്ലമ്പലം പോലീസിനെ എൽപ്പിച്ചു. പ്രതിക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനു കല്ലമ്പലം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

















