ന്യൂഡൽഹി: കാർഗിൽ യുദ്ധ വിജയത്തിൻ്റെ സ്മരണയ്ക്കിടെ പാകിസ്ഥാന് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കാര്‍ഗിലിലേത് കേവലം യുദ്ധവിജയം മാത്രമല്ല, പാകിസ്ഥാന്‍ ചതിക്കെതിരായ ജയമാണെന്ന് പറഞ്ഞ മോദി ഭീകരവാദം ഉപയോഗിച്ച് നിങ്ങള്‍ വിജയിക്കില്ലെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി. ഭീകരവാദത്തെ തുടച്ച് നീക്കുമെന്നും നിങ്ങളുടെ പദ്ധതികള്‍ നടപ്പാകില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ദ്രാസിലെ യുദ്ധസ്മാരകത്തിൽ എത്തി പുഷ്പചക്രം അര്‍പ്പിച്ച ശേഷം സംസാരിക്കുകയായികുന്നു അദ്ദേഹം.
കാർഗിൽ വീരമൃതു വരിച്ച സൈനികർ അമരത്വം നേടിയവരാണെന്ന് മോദി പറഞ്ഞു. ഓരോ സൈനിൻ്റെയും ത്യാഗം രാജ്യം സ്മരിക്കുന്നു. കേവലം യുദ്ധവിജയം മാത്രമല്ല കാർഗിലേതെന്നും പാകിസ്ഥാൻ്റെ ചതിക്കെതിരായ, ഭീകരവാദത്തിനെതിരെയായ വിജയമാണ് അതെന്ന് മോദി കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാൻ ഭീകരവാദത്തിൻ്റെ സഹായത്തോടെ പ്രവർത്തിക്കുകയാണ്. ഭീകരവാദം ഉപയോഗിച്ച് നിങ്ങൾ വിജയിക്കില്ലെന്ന് പാകിസ്ഥാന് മോദി മുന്നിറിയിപ്പ് നല്‍കി.
പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങളാണ് നടക്കുന്നത്. അഗ്നിപഥ് പദ്ധതി സേനയെ യുവത്വവൽക്കരിക്കാനാണ്. എന്നാൽ ചിലർ ഇതിനെ തങ്ങളുടെ രാഷ്ട്രീയത്തിനായി ഉപയോഗിച്ചു. സൈനികരെ കാവൽ ജോലിക്കായി മാത്രം കണ്ടവരാണ് ഇത് ചെയ്തത്. എനിക്ക് രാജ്യമാണ് വലുത്. രാഷ്ട്രീയത്തിനല്ല, രാഷ്ട്രത്തിനായാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. രാജ്യത്തെ യുവാക്കളെ കളിപ്പാവകൾ ആക്കുകയാണ് ചിലർ. ദേശീയ സുരക്ഷയെ രാഷ്ട്രീയത്തിനായി ഉപയോഗിക്കരുതെന്നും പ്രതിപക്ഷത്തെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി പറഞ്ഞു.

















