കല്ലമ്പലം നാവായിക്കുളം സ്കൂൾ പരിസരത്തു പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും വിദ്യാർഥിനികളെയും നിരന്തരം പിന്തുടർന്ന് ശല്യപെടുത്തുന്ന സംഘത്തിലെ രണ്ടു പേരെ കല്ലമ്പലം പോലീസ് പിടികൂടി. ഇന്നലെ വൈകുന്നേരം 5 മണിയോടെ എതുക്കാട് നിന്നുമാണ് പൂവാല സംഘത്തിലെ അംഗങ്ങളായ നാവായിക്കുളം നൈനാകോണം സ്വദേശികളായ അജിത് എന്നു വിളിക്കുന്ന കിച്ചു, സുൽത്താൻ എന്നിവർ പിടിയിലായത്.
ഇവരോടൊപ്പം പ്രായപൂർത്തിയാകാത്ത മറ്റൊരാളെ കൂടി പോലീസ് പിടിച്ചെങ്കിലും രക്ഷകർത്താക്കളെ വിളിച്ചുവരുത്തി വിട്ടയച്ചു. പ്രായപൂർത്തി ആകാത്ത കുട്ടിക്കെതിരെ ജുവനൈൽ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ 5 മാസമായി നാവായിക്കുളത്തും പരിസരപ്രദേശങ്ങളിലുമാണ് സ്കൂൾ സമയങ്ങളിൽ സാമൂഹ്യവിരുദ്ധപ്രവർത്തനങ്ങളും പെൺകുട്ടികൾക്ക്നേരെ അതിക്രമങ്ങളും നടത്തുന്നത്.
പെൺകുട്ടികളെ പിന്തുടർന്ന് പ്രണയഭ്യർത്ഥന നടത്തുന്നത് സംഘാഗങ്ങളുടെ വിനോദമാണ്. എതിർക്കുന്ന പെൺകുട്ടികളെ ഭീഷണിപ്പെടുത്തുക പതിവാണ്. ഇവരെ പേടിച്ചു കുട്ടികൾ സ്കൂളിൽ വരാൻ പോലും തയ്യാറാകുന്നില്ല എന്ന് രക്ഷകർത്താക്കൾ പറയുന്നു. പല കുട്ടികളെയും രക്ഷകർത്താക്കൾ സ്കൂളിൽ കൊണ്ടാക്കുകയും തിരിച്ചു വിളിച്ചു കൊണ്ട് പോകുകയും പതിവാണ്. പെൺകുട്ടികളെ ശല്യം ചെയ്യുന്നവർ മദ്യത്തിനും മയക്കുമരുന്നിനും അടിമകൾ ആയതു കൊണ്ട് രക്ഷകർത്താക്കൾക്കും അധ്യാപകർക്കും നാട്ടുകാർക്കും ഇവരെ പേടിയാണ്. ബൈക്കുകളിൽ അതിവേഗതയിൽ കാതടപ്പിക്കുന്ന ശബ്ദത്തോടെ അഭ്യാസപ്രകടനം നടത്തുക ഇവരുടെ സ്ഥിരം പരിപാടിയാണ്.
സ്കൂൾ പരിസരങ്ങളിൽ പോലീസ് പട്രോളിംഗ് രാവിലെയും വൈകുന്നേരവും ശക്തിപ്പെടുത്തുമെന്നും പൂവാലന്മാർക്കെതിരെയും വിദ്യാർത്ഥിനികളെ ശല്യപെടുത്തുന്ന സാമൂഹ്യവിരുദ്ധർക്കെതിരെയും പോക്സോ നിയമപ്രകാരം കേസ് എടുക്കുമെന്നും അങ്ങനെ പിടിയിലാകുന്നവർക്കെതിരെ റിമാൻഡ് ചെയ്യുന്നതുൾപ്പെടെ ശക്തമായ നടപടികൾ പോലീസ് സ്വീകരിക്കുമെന്നും ഇത്തരക്കാർ വരുന്ന വാഹനങ്ങൾ പിടിച്ചെടുത്തു കോടതിയിൽ ഹാജരാക്കുമെന്നും കല്ലമ്പലം പോലീസ് സബ് ഇൻസ്‌പെക്ടർ എം സാഹിൽ പറഞ്ഞു.

















