തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങളുൾപ്പടെ അടിയന്തിര ഘട്ടങ്ങളെ നേരിടാൻ പൗരന്മാരെ പ്രാപ്‌തരാക്കുന്നതിന് സ്ഥിരം സംവിധാനം സ്ഥാപിക്കണമെന്ന് വിസ്‌ഡം യൂത്ത് തിരുവനന്തപുരം ജില്ലാ കൗൺസിൽ യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. തിരുവനന്തപുരം സ്റ്റാച്യു എം.ഇ.എസ് ഹാളിൽ നടന്ന പരിപാടി വിസ്‌ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി യു.മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹാറൂൺ വള്ളക്കടവ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി നസീം അഴിക്കോട് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ഭാരവാഹികളായ ഫിറോസ്ഖാൻ സ്വലാഹി, അൻവർ കലൂർ, ത്വാഹ പാലാംകോണം എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
വയനാട് ദുരന്തത്തിന്റെ വലിപ്പവും വ്യാപ്തിയും കണക്കിലെടുത്ത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണം. അതനുസരിച്ചുള്ള പുനരധിവാസ പദ്ധതികൾ കേന്ദ്ര – സംസ്ഥാന സർക്കാറുകൾ പ്രഖ്യാപിക്കുകയും വേണം. വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും പാഠ്യപദ്ധതിയുടെ ഭാഗമായി തന്നെ പരിശീലനം ഒരുക്കണം. ഹൈറേഞ്ച്, തീരപ്രദേശം, നഗരം തുടങ്ങി ജനങ്ങൾ താമസിക്കുന്ന ഭൂപ്രകൃതിയുടെ സ്വഭാവമനുസരിച്ച് അനിവാര്യമായ കായിക പരിശീലനം അതത് പ്രദേശങ്ങളിലെ ജനങ്ങൾക്ക് നൽകാൻ പരിശീലന കേന്ദ്രങ്ങളും അനിവാര്യമായ അത്യാധുനിക സംവിധാനങ്ങളും സർക്കാർ തയ്യാറാക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.
ജില്ലാ ഭാരവാഹികളായ നസീൽ കണിയാപുരം, ഹാൻസീർ മണനാക്ക്, ജമീൽ പാലാംകോണം, സൈഫുദ്ധീൻ കൊല്ലായി, വസീം തിരുമല എന്നിവർ സംസാരിച്ചു. അൻസാറുദ്ധീൻ സ്വലാഹി സ്വാഗതവും അൽത്താഫ് മണക്കാട് നന്ദിയും പറഞ്ഞു.

















