തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പരിശീലകൻ എം മനുവിനെതിരെ നാല് കേസുകളിൽ പൊലീസ് കുറ്റപത്രം നല്‍കി. പോക്സോ കേസിലെ ഇരയെ പ്രായപൂര്‍ത്തിയായ ശേഷം കഴിഞ്ഞ ഏപ്രിലിലും പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തി. ഈ കേസ് തെങ്കാശി പൊലീസിന് കൈമാറി.
കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ തിരുവനന്തപുരത്തെ അക്കാദമിയിൻ പരിശീലകനായിരുന്നു എം മനു. ജൂനിയർ തലത്തിലുള്ള പെൺകുട്ടികൾക്കാണ് ഇയാൾ പരിശീലനം നൽകിയിരന്നത്. 2018 മുതൽ 2021 വരെയുള്ള കാലയളവിൽ അക്കാദമിയിൽ പരിശീലനത്തിയെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചെന്നാണ് കേസ്. രണ്ട് വർഷം മുമ്പ് ഇയാളുടെ പീഡനത്തിനിരയായ ഒരു കുട്ടി നാല് മാസം മുമ്പ് ഒരു മത്സരത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ വീണ്ടും മനുവിനെ കണ്ട് ഭയന്നു പൊലീസിനെ അറിയിച്ചതോടെയാണ് പീഡന വിവരങ്ങൾ പുറത്തുവരുന്നത്. ഇതിനു പിന്നാലെ അഞ്ച് പെൺകുട്ടികൾ കൂടി പൊലീസിനെ സമീപിച്ചു.
ക്രിക്കറ്റ് അക്കാദമിയിലെ വിശ്രമമുറിയിലും ശൗചാലയത്തിലും വെച്ചായിരുന്നു ആദ്യം പീഡനം. പിന്നീട് അസോസിയേഷൻ അറിയാതെ പെണ്‍കുട്ടികളെ തെങ്കാശിയിൽ ടൂര്‍ണമെന്‍റുകളിൽ മത്സരിപ്പിക്കാൻ കൊണ്ടുപോയി അവിടെവെച്ചും പീഡിപ്പിച്ചു. ആറ് പോക്സോ കേസുകളിൽ നാലെണ്ണത്തിലാണ് ഇപ്പോൾ കൺന്റോൺമെന്റ് പൊലീസ് അഡീഷണൽ സെഷൻസ് കോടതിയിൽ കുറ്റപത്രം നൽകിയത്.
ബിസിസിഐക്ക് ശാരീരികക്ഷമത പരിശോധിക്കാനെന്നു പറഞ്ഞ് മനു മൊബൈൽ ഫോണിൽ പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ എടുത്തിരുന്നു. ഇയാൾക്കെതിരെ കെസിഎയിലെ വനിതാ പരിശീലകയും മൊഴി നല്‍കിയിട്ടുണ്ട്. വിവിധ മത്സരങ്ങൾക്ക് കുട്ടികളെ കൊണ്ടു പോകുമ്പോൾ തന്നെ പലകാരണങ്ങൾ പറഞ്ഞ് മനഃപൂർവം മനു ഒഴിവാക്കുമായിരുന്നുവെന്നാണ് ഇവർ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.

















