കല്ലമ്പലം: നാവായിക്കുളം മേഖലയിൽ ഭക്ഷണ വിൽപ്പന ശാലകളിലും സ്ഥാപനങ്ങളിലും ആരോഗ്യ വിഭാഗം റെയ്ഡ്. നിരവധി സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. നാവായിക്കുളം പ്രാഥമികാരോഗ്യകേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ആണ് ഹെൽത്തി കേരള പരിശോധനയുടെ ഭാഗമായി വ്യാപക റെയ്ഡ് നടത്തിയത്. പഞ്ചായത്തിലെ 12 ഭക്ഷണ വിൽപന കേന്ദ്രങ്ങളിൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി.
മിക്ക കടകളും ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നതായും ശുചിത്വം പാലിക്കുന്നില്ലെന്നും കണ്ടെത്തി. ചില ജീവനക്കാർക്ക് ഹെൽത്ത് കാർഡും ഇല്ല. ഇവ പരിഹരിക്കുന്നതിന് സമയം അനുവദിച്ച് ഉടമകൾക്ക് നോട്ടിസ് നൽകി. അനുവദനീയമല്ലാത്ത പ്ലാസ്‌റ്റിക് ക്യാരി ബാഗുകൾ പാടില്ല എന്ന കർശന നിർദേശം നൽകി. പുകയില ഉൽപന്നങ്ങളുടെ വിൽപന നടത്തുന്നില്ല എന്ന മുന്നറിയിപ്പ് ബോർഡ് പ്രദർശിപ്പിക്കാത്ത മൂന്ന് കടകൾക്ക് പിഴ ചുമത്തി.
മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാത്ത കുളമടയിലെ സ്വകാര്യ ആശുപത്രിക്ക് നോട്ടിസ് നൽകി. മെഡിക്കൽ ഓഫിസർ ഡോ.എസ്.സുരേഷ്‌കുമാർ, ഹെൽത്ത് ഇൻസ്പെക്‌ടർ കെ.ഷാ, ജുനിയർ ഹെൽത്ത് ഇൻസ്പെക്‌ടർമാരായ വൈ.റാഫി, വി.വിജീഷ്, എൻ.രാജേഷ്, വി.ലിജോ എന്നിവർ നേതൃത്വം നൽകി. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.


















