കല്‍പ്പറ്റ: ഉറ്റവര്‍ അന്തിയുറങ്ങുന്ന മണ്ണില്‍ പ്രിയപ്പെട്ടവന്റെ കൈപിടിച്ച് ശ്രുതിയെത്തി. വയനാട് ദുരന്തത്തിന് ഒരുമാസം തികയുന്നതിന് ഒരുദിവസം മുന്‍പാണ് ജെന്‍സണൊപ്പം ശ്രുതി പുത്തുമലയിലെ സംസ്‌കാരഭൂമിയില്‍ എത്തിയത്. ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍ ശ്രുതിക്ക് അച്ഛനും അമ്മയും അനിയത്തിയും ഉള്‍പ്പടെ ഒന്‍പതുപേരെയാണ് നഷ്ടമായത്.
അപകടത്തില്‍ മരിച്ച അച്ഛന്റെയും അനുജത്തിയുടെയും മൃതദേഹം നേരത്തെ തിരിച്ചറിഞ്ഞ് സംസ്‌കരിച്ചിരുന്നു. എന്നാല്‍ അമ്മയെക്കുറിച്ച് വിവരങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഡിഎന്‍എ പരിശോധയില്‍ അമ്മയുടെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചതോടെയാണ് അന്തിമോപചാരമര്‍പ്പിക്കാനായി ശ്രുതി എത്തിയത്. കോഴിക്കോട് ജോലി സ്ഥലത്ത് ആയതിനാലാണ് ജൂലായ് 30നുണ്ടായ ഉരുള്‍പൊട്ടലില്‍ ശ്രുതി മാത്രം ജീവനോടെ രക്ഷപ്പെട്ടത്.
സ്‌കൂള്‍ കാലം മുതല്‍ കൂട്ടുകാരായ ശ്രുതിയും ജെന്‍സണും പത്തുവര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ സമ്മതം മൂളിയതോടെ ജൂലായ് 27നായിരുന്നു ഇരുവരുടേയും വിവാഹം നിശ്ചയം. അതേ ദിവസം തന്നെയായിരുന്നു ശ്രുതിയുടെ പുതിയ വീടിന്റെ പാലു കാച്ചലും. ശ്രുതിയുടെ വിവാഹത്തിനായി അച്ഛന്‍ സ്വരുക്കൂട്ടി വെച്ചിരുന്ന നാലര ലക്ഷം രൂപയും 15 പവനും മണ്ണില്‍ എവിടെയോ പോയി. ദുരന്തത്തിന് പിന്നാലെ ശ്രുതിയുടെ മനസിന്റെ താളം തെറ്റിപ്പോകാതെ ഒപ്പം ചേര്‍ത്തുപിടിച്ച് ജെന്‍സണ്‍ കൂടെയുണ്ട്. ശ്രുതി മേപ്പാടി ദുരിതാശ്വാസ ക്യാമ്പിലായിരുന്നപ്പോഴും ജെന്‍സൺ അവള്‍ക്കൊപ്പം കൂട്ടിരുന്നു. ജില്ലയിലെ കാര്‍ ക്ലീനിങ് കമ്പനിയില്‍ ജോലി ചെയ്യുകയാണ് ജെന്‍സണ്‍. തന്റെ സ്‌കൂള്‍ കാലസുഹൃത്താണ് ശ്രുതിയെന്ന് ജെന്‍സണ്‍ പറയുന്നു. അവളെ എല്ലാ കാലത്തും ചേര്‍ത്തുനിര്‍ത്തുമെന്ന് നേരത്തെ തന്നെ താന്‍ ഉറപ്പിച്ചിരുന്നുവെന്നും ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായതിന് പിന്നാലെ ജെന്‍സണ്‍ ജോലിക്ക് പോയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

















