പോത്തൻകോട്: റോഡിലെ കുഴിയിൽ വീണ കെഎസ്ആർടിസി ബസിന്റെ പിൻവശത്തെ ഗ്ലാസ് പൊട്ടി ഉള്ളിൽ നിന്ന വിദ്യാർഥി പുറത്തേക്കു തെറിച്ചു വീണു. തലയ്ക്കു പരുക്കേറ്റ പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ്ടു വിദ്യാർഥി ആറ്റിങ്ങൽ വലിയകുന്ന് നവഭാരത് ഹയർസെക്കൻഡറി സ്കൂളിനു സമീപം ‘നിലാവ്’ ൽ പി.നവനീത് കൃഷ്ണ (17) യെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിർമാണം നടക്കുന്ന ദേശീയപാത 66ൽ പള്ളിപ്പുറം ഡിജിറ്റൽ യൂണിവേഴ്സിറ്റിക്കു മുന്നിൽ ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. ആറ്റിങ്ങലിലേക്കു പോകുകയായിരുന്നു ബസ്. പള്ളിപ്പുറം ജംക്ഷനിൽ നിന്നാണ് നവനീത് കൃഷ്ണ ബസിൽ കയറിയത്. ബസ് റോഡിലെ കുഴിയിൽ വീണതും ഗ്ലാസ് പൊട്ടുകയും പിടിവിട്ട് നവനീത് കൃഷ്ണ പുറത്തേക്കു തെറിക്കുകയുമായിരുന്നു. ദേശീയപാത 66 നിർമാണത്തിനായുള്ള വലിയ വാഹനങ്ങൾ കയറി റോഡിൽ വൻ കുഴികളുണ്ടായിട്ടും കരാർ കമ്പനി അധികൃതർ അനങ്ങുന്നില്ല. അപകടങ്ങളും വർധിച്ചു. മംഗലപുരം ജംക്ഷനിൽ നിന്നു കാരമൂട് സിആർപിഎഫ് ജംക്ഷൻ വഴിയാണ് വാഹനങ്ങൾ തിരിച്ചു വിടുന്നത്. ഈ ഭാഗത്തും റോഡിൽ വൻ കുഴികളാണ്. ജനപ്രതിനിധികളും നാട്ടുകാരും ആവശ്യപ്പെടുന്നുണ്ടെങ്കിലും കരാർ ഏറ്റെടുത്തിട്ടുള്ള ആർഡിഎസ് കമ്പനി അനങ്ങാപ്പാറ നയത്തിലാണ്.

















