കൊച്ചി: ‘ഞാനൊരു രാജ്യദ്രോഹിയല്ല, രാജ്യസ്‌നേഹിയാണ്. ഇത് തെളിയിക്കണം’ – അതിനായാണ് 75കാരനായ മനോഹരന്‍ കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് കാല്‍നട യാത്ര നടത്തുന്നത്. കമ്യൂണിസ്റ്റ് ആഭിമുഖ്യത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ രണ്ടുതവണ ജോലിയില്‍ നിന്നും പുറത്താക്കിയ അഡ്വ. ആര്‍ മനോഹരന്‍ നീതിക്കുവേണ്ടിയുള്ള നടത്തത്തിലാണ്. ‘കമ്യൂണിസ്റ്റ് മുദ്രകുത്തി കേന്ദ്രസര്‍ക്കാര്‍ സര്‍വീസില്‍നിന്ന് പുറത്താക്കിയവരെ പുനരധിവസിപ്പിക്കണം’ എന്നതാണ് കാസര്‍കോട്ടുമുതല്‍ തിരുവനന്തപുരംവരെ നീളുന്ന യാത്രയുടെ ഉദ്ദേശ്യം.
പന്തളത്തെ എന്‍എസ്എസ് പോളിടെക്‌നിക്കലില്‍ നിന്ന് എന്‍ജിനിയറിങ് പൂര്‍ത്തിയാക്കിയ മനോഹരന്‍ 1969ല്‍ ഇന്ത്യന്‍ ആര്‍മിയില്‍ ജോലിയില്‍ പ്രവേശിപ്പിച്ചു. ഒന്‍പതുമാസത്തിന് ശേഷം ജോലിയില്‍ നിന്നും പുറത്താക്കി. തന്റെ സ്വഭാവം നല്ലതല്ലെന്നായിരുന്നു അധികൃതര്‍ അതിനുകണ്ടെത്തിയ കാരണമെന്ന് മനോഹരന്‍ പറയുന്നു. പരിശോധനയില്‍ താന്‍ കമ്യൂണിസ്റ്റാണെന്ന് അവര്‍ കണ്ടെത്തിയിരുന്നു. പിന്നീട് മുംബൈയില്‍ ആദായനികുതി വകുപ്പില്‍ ജോലി കിട്ടി. അവിടെ നിന്ന് ഇതേ കാരണത്താല്‍ തന്നെ പുറത്താക്കിയെന്ന് മനോഹരന്‍ പറയുന്നു.

ജോലിയില്‍ തിരിച്ചെടുക്കണമെന്നും ദേശവിരുദ്ധരില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും നിരവധി മെമ്മോറാണ്ടങ്ങള്‍ അയച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് മനോഹരന്‍ പറയുന്നു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയില്‍ വിഷയം ഉന്നയിച്ചിരുന്നെന്നും മനോഹരന്‍ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോടു പറഞ്ഞു. ‘ഇപ്പോള്‍ എനിക്ക് 75 വയസ്സായി, രാജ്യത്തോടുള്ള എന്റെ സ്നേഹം തെളിയിക്കണം.
ഇതിന്റെ ഭാഗമായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന കാല്‍നടയാത്ര നടത്താന്‍ തീരുമാനിച്ചു. ഓഗസ്റ്റ് 15ന് കാസര്‍കോട് തലപ്പാടിയിലാണ് യാത്ര തുടങ്ങിയത്. നവംബറോടെ തിരുവനന്തപുരത്തെത്തുമെന്നാണ് പ്രതീക്ഷ’ – മനോഹരന്‍ പറഞ്ഞു. ദിവസവും 15 മുതല്‍ 20 കിലോമീറ്റര്‍ വരെ സഞ്ചരിക്കുന്ന മനോഹരന്‍ ഇപ്പോള്‍ മലപ്പുറം ജില്ലയിലാണ്. അടുത്തയാഴ്ച പാലക്കാട് കടക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടശേഷം മനോഹരന്‍ വിവിധ ജോലികളില്‍ മുഴുകി. കായംകുളത്തെ ഒരു സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് സൊസൈറ്റിയായ കേരള കോഓപ്പറേറ്റീവ് ട്രാന്‍സ്പോര്‍ട്ടില്‍ (കെസിടി) മെക്കാനിക്കായ അദ്ദേഹം പിന്നീട് അതിന്റെ യൂണിയന്‍ നേതാവായി. 1980-ല്‍ ഒമാനില്‍ പോയി അവിടെ ഒമ്പത് വര്‍ഷത്തോളം ജോലി ചെയ്തു 1989-ല്‍ തിരിച്ചെത്തി. പിന്നീട് തിരുവനന്തപുരത്തെ കേരള ലോ അക്കാദമിയില്‍ എല്‍എല്‍ബി നേടിയ ശേഷംം അഭിഭാഷകനായി ജോലി ചെയ്തു. അച്ഛന്‍ രാമകൃഷ്ണനാണ് മനോഹരനെ കമ്യൂണിസത്തിലേക്ക് ആകര്‍ഷിച്ചത്. 2012വരെ സിപിഎമ്മില്‍ സജീവമായിരുന്ന മനോഹരന്‍, ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തെ തുടര്‍ന്ന് പരസ്യമായി ശബ്ദമുയര്‍ത്തിയതോടെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കപ്പെട്ടു. ‘ഞാനൊരു കമ്യൂണിസ്റ്റാണ്, പക്ഷേ രാജ്യദ്രോഹിയല്ല. എന്റെ മരണത്തിന് മുമ്പ് എനിക്ക് അത് തെളിയിക്കണം, ‘അദ്ദേഹം പറഞ്ഞു.

















