ന്യൂഡൽഹി: ഡൽഹിയിൽ കഴിഞ്ഞ ദിവസം പിടികൂടിയ 2000 കോടിയുടെ ലഹരിവസ്തുക്കൾ കൊണ്ടുവന്നത് നിശാ പാർട്ടികൾക്കും സംഗീത വിരുന്നുകൾക്കും വേണ്ടിയെന്ന് പൊലീസ്. ഡൽഹിയിൽ നിന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് അടക്കം കൊണ്ടുപോകാനാണ് ഇവ എത്തിച്ചതെന്നും രാജ്യതലസ്ഥാനം ലഹരിവഴിയിലെ സൂക്ഷിപ്പ് കേന്ദ്രമായി മാറുകയാണെന്നാണ് ഡൽഹി പൊലീസിൻ്റെ കണ്ടെത്തൽ. പിന്നാലെ ലഹരിക്കടത്തിലെ കള്ളപ്പണ ഇടപാടിൽ കേസെടുത്ത എൻഫോഴ്സ്മെൻറ് വകുപ്പ് ഡൽഹിയിലും മുംബെയിലും പരിശേോധന നടത്തി.
മഹിപാൽപൂർ, രമേഷ് നഗർ എന്നിവിടങ്ങളിൽ നിന്നും 500 കിലോയോളം കൊക്കെയ്ൻ ആണ് രണ്ട് ദിവസം മുമ്പ് പൊലീസ് പിടികൂടിയത്. ദുബായിലുള്ള വീരേന്ദ്ര ബസോയി ആണ് നിലവിലെ കടത്തിന്റെ തലവൻ. ഇയാളുടെ നിർദ്ദേശപ്രകാരം ഇന്ത്യൻ വംശജരായ യുകെ പൌരന്മാരാണ് കടത്തിന്റെ ഇടനിലക്കാരെന്നും പൊലീസ് പറഞ്ഞു. ഇതിൽ ജാസി എന്ന ജതീന്ദ്രനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂട്ടാളി സവീന്ദർസിങ്ങിനായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി.
മിക്സ്ചറിന്റെ പായ്ക്കറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് രമേഷ് നഗറിലെ അടച്ചിട്ട കടയിൽ നിന്ന് കൊക്കെയ്ൻ ശേഖരം പിടികൂടിയത്. ഇതിന് അന്താരാഷ്ട്ര വിപണിയിൽ 2000 കോടി രൂപ വില വരും. ഗോവയിലും മുംബൈയിലും ദക്ഷിണേന്ത്യൻ നഗരങ്ങളിലും നടക്കുന്ന നിശാ പാർട്ടികൾക്കും സംഗീത വിരുന്നുകൾക്കുമാണ് മയക്കുമരുന്ന് എത്തിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഡൽഹിയിൽ കൂടുതൽ സ്ഥലങ്ങളിൽ മയക്കുമരുന്ന് ഒളിപ്പിച്ചെന്ന സംശയത്തിൽ സ്പെഷ്യൽ സെൽ അന്വേഷണം തുടരുകയാണ്.



















