കാസർക്കോട്: നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെ പടക്ക ശേഖരത്തിനു തീപിടിച്ച് വൻ അപകടം. സംഭവത്തിൽ 154 പേർക്ക് പരിക്കേറ്റു. ഇതിൽ എട്ട് പേരുടെ നില അതീവ ഗുരുതരമാണ്. തിങ്കളാഴ്ച രാത്രി 12 മണിയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർക്ക് പൊള്ളലേറ്റിട്ടുണ്ട്.
മാരകമായി പൊള്ളലേറ്റവരെ മംഗളൂരു, കണ്ണൂർ, കോഴിക്കോട് സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. ചിലരെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.
മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കം പൊട്ടിച്ചപ്പോൾ തീപ്പൊരു പടക്കം സൂക്ഷിച്ച കെട്ടിടത്തിലേക്ക് വീണതോടെ വെടിപ്പുര ഒന്നാകെ പൊട്ടിത്തെറിക്കുകയായിരുന്നു. ക്ഷേത്ര മതിലിനോടു ചേർന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ഇതിനു സമീപം സ്ത്രീകളും കുട്ടികളുമുൾപ്പെടുയുള്ളവർ തെയ്യം കാണാൻ കൂടി നിന്നിരുന്നു. ഇവർക്കെല്ലാം പൊള്ളലേറ്റു.
അതേസമയം വെടിക്കെട്ടിനു അനുമതി ഇല്ലായിരുന്നുവെന്നു കലക്ടർ കെ ഇമ്പശേഖർ വ്യക്തമാക്കി. സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തു. ക്ഷേത്രത്തിന്റെ പ്രസിഡന്റും സെക്രട്ടറിയുമാണ് കസ്റ്റഡിയിലുള്ളത്. വൻ പൊലീസ് സന്നാഹം സ്ഥലത്തുണ്ട്.
നീലേഞ്ചരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ട മഹോത്സവത്തിനിടെ ഉണ്ടായ പൊട്ടിത്തെറി വെടിക്കെട്ടിനുള്ള പടക്കം സൂക്ഷിച്ചിരുന്ന സ്ഥലത്തേക്ക് തീപ്പൊരി വീണാണെന്ന് ദൃക്‌സാക്ഷികള്‍. പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിന്റെ ചുറ്റുമതിലിനോട് ചേര്‍ന്ന് നിരവധിപ്പേര്‍ ഉണ്ടായിരുന്നു. ഇവര്‍ക്കാണ് പരിക്കേറ്റത്. സ്‌ഫോടനത്തില്‍ കെട്ടിടത്തിന്റെ ഭിത്തിയില്‍ വിള്ളല്‍ വീണു. ചിലയിടത്ത് ഭിത്തി അടര്‍ന്നു വീണു. മുന്‍ വര്‍ഷങ്ങളിലും ഇവിടെയാണ് വെടികോപ്പുകള്‍ സൂക്ഷിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
ക്ഷേത്ര കമ്മിറ്റി പ്രസിഡന്റിനെയും സെക്രട്ടറിയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നതായി കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ മാധ്യമങ്ങളോട് പറഞ്ഞു. ക്ഷേത്രത്തില്‍ ചൈനീസ് പടക്കങ്ങളാണ് പൊട്ടിച്ചത്. വെടിക്കെട്ട് നടത്തിയ സ്ഥലവും പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലവും അടുത്തടുത്തായിരുന്നു. വെടിക്കെട്ടിനുള്ള പടക്കം സൂക്ഷിച്ചിരുന്ന സ്ഥലത്തേക്ക് തീപ്പൊരി വീണതാണ് അപകട കാരണം.

















