സംസ്ഥാനത്ത് ഗുണ്ടാ സംഘങ്ങളും കുറ്റകൃത്യങ്ങളും പെരുകുമ്പോഴും പല പൊലീസ് സ്റ്റേഷനുകളിലെയും പൊലീസുകാരുടെ എണ്ണം വളരെ പരിമിതമെന്ന് റിപ്പോർട്ട്. പൊലീസ് സേനയുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് ഓരോ സ്റ്റേഷനിലും 100 പൊലീസുകാർവരെ വേണമെന്നാണ് കണക്ക്.
എന്നാൽ, വെറും അഞ്ച് സ്റ്റേഷനുകളിൽ മാത്രമാണ് നൂറിൽ കൂടുതൽ പൊലീസുകാരുള്ളത്.
245 പൊലീസ് സ്റ്റേഷനുകളിൽ അംഗസംഖ്യ പരമാവധി 40 വരെയാണ്. അതിൽത്തനെ 41 സ്റ്റേഷനുകളിൽ 19-നും 30-നുമിടയിലാണ് പൊലീസുകാരുടെ എണ്ണം. 204 സ്റ്റേഷനുകളിലാണ് 40 പൊലീസുകാരുള്ളത്. ജോലിഭാരവും മേലുദ്യോഗസ്ഥരുടെ പീഡനവും മൂലം സേനയിൽ ആത്മഹത്യയും സ്വയം വിരമിക്കലും വർധിച്ചിട്ടും സ്റ്റേഷനുകളിൽ പൊലീസുകാരുടെ എണ്ണമുയർത്താനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നില്ല എന്നാണ് വിമർശനം. ഉദ്യോഗസ്ഥ പുനർവിന്യാസം കാര്യക്ഷമമായി നടപ്പാക്കാത്തതും പ്രതിസന്ധി വർധിപ്പിക്കുന്നെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

















