ആറ്റിങ്ങലിൽ ബി.ജെ. പി – ഡി . വൈ. എഫ് .ഐ സംഘർഷം. ബി.ജെ.പി പ്രവർത്തകൻ ആനന്ദരാജിൻ്റെ രാമച്ചം വിളയിലെ വീടിനും കടയ്ക്കും നേരെയാണ് ആക്രമണം നടന്നത്. 31 ന് പുലർച്ച രണ്ടരയോടെ ആർ.എസ്.എസ് താലൂക്ക് കാര്യവാഹും,
ബി.ജെ.പി നേതാവുമായ രാമച്ചംവിള കാട്ടിൻപുറത്ത് എസ് പി ഭവനിൽ ആനന്ദ് രാജി (42) ൻ്റെ വീടിന് നേരെ അക്രമികൾ കല്ലെറിയുകയായിരുന്നു.
ഈ സമയം വീടിൻ്റെ മുൻവശത്തെ കതക് തുറന്ന് പുറത്ത് വന്ന അനന്ദരാജിനെ ആറോളം പേർ വരുന്ന അക്രമി സംഘം ആക്രമിക്കുകയായിരുന്നു. വീട്ടിനുള്ളിൽ കയറിയപ്പോൾ അക്രമി സംഘവും പിന്നാലെ കയറി ചുടുകട്ട കൊണ്ട് മുഖത്തും തലയ്ക്കും ഇടിച്ചു. ഈ സമയം വീടിന് പുറത്തും സംഘത്തിൽപെട്ടവർ ഉണ്ടായിരുന്നു. വീടാക്രമിച്ച ശേഷം രാമച്ചം വിളയിലെ ആനന്ദരാജിൻ്റെ കടയും അടിച്ച് തകർത്തു.
തലയ്ക്ക് ഗുരുതരമായി പരിക്കറ്റ ആനന്ദരാജിനെ തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നഗരസഭയിലെ സി.പി.എം കൗൺസിലർ സുഖിൽ, ഡി.വൈ.എഫ്.ഐ വെസ്റ്റ് മണ്ഡലം സെക്രട്ടറി അജീഷ് അടക്കം രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇതിനെ തുടർന്നായിരുന്നു മേലാറ്റിങ്ങൽ ശിവ ക്ഷേത്രത്തിന് സമീപം ആറ്റിങ്ങൽ ഡി.വൈ.എഫ്.ഐ മുൻ മേഖല പ്രസിഡന്റ് ശ്രീജിത്തിന്റെ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ടൂറിസ്റ്റ് ബസ് കഴിഞ്ഞ ദിവസം രാത്രി ഒരു സംഘം ആക്രമികൾ അടിച്ചു തകർത്തത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് ആറ്റിങ്ങൽ ഐ.ടി.ഐയിൽ നടന്ന സംഘർഷവുമായി ബന്ധപെട്ടു ഇരു പാർട്ടികളും തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കേ ആയിരുന്നു ഇന്നലെ ആക്രമണം നടന്നത്. സംഘർഷം നില നിൽക്കുന്ന ഈ മേഖലയിൽ പൊലീസ് പിക്കറ്റ് ഏർപ്പെടുത്തിട്ടുണ്ട്.

















