2007ൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ വലിയ പള്ളിക്ക് സമീപം ഉണ്ടായ തീപിടുത്തത്തിൽ ഇരയായവരെ അഞ്ചുതെങ്ങ് ആറാം വാർഡിൽ പോലീസ് സ്റ്റേഷന് സമീപം കേട്ടുപുരയിലാണ് 97 കുടുംബങ്ങളെ സുനാമി പുനരധിവാസ ഫണ്ട് ഉപയോഗിച്ച് പുനരധിവസിപ്പിച്ചത്. അന്നു നിർമ്മിച്ച പല കെട്ടിടങ്ങളും നിർമ്മാണത്തിലെ അപാകത കാരണം ജീർണ്ണിച്ച അവസ്ഥയിലാണ്. ഇതിന്റെ മേൽക്കൂര ഇളകിവീണ് പലപ്പോഴും താമസക്കാർക്ക് പരിക്കുകൾ പറ്റുന്നുണ്ട്.
ഈ കോളനിയിലെ ഗിൽബർട്ട്, ട്രീസ എന്നിവരുടെ വീടുകൾ നിരവധി പ്രാവശ്യം മേൽക്കൂര ഇളകി വീണ്താമസക്കാർക്ക് പരിക്കുപറ്റിയിരുന്നു. ഗിൽബർട്ടിന്റെ ഭാര്യയുടെ കൈ ഒടിഞ്ഞു മാസങ്ങളോളം പ്ലാസ്റ്റർ കൈയിൽ ഇട്ടു നടക്കേണ്ടുന്ന അവസ്ഥ വന്നിരുന്നു. സാധാരണക്കാരായ മത്സ്യത്തൊഴിലാളികളാണ് മുഴുവൻ പേരും.
അടിയന്തരമായി ഈ കെട്ടിടങ്ങൾ അറ്റ കുറ്റപ്പണി ചെയ്യുകയോ പൊളിച്ചു നിർമ്മിക്കുകയോ ചെയ്തില്ലെങ്കിൽ മനുഷ്യജീവനടക്കം അപകടം പറ്റുന്ന സ്ഥിതിവിശേഷം ഉണ്ടാകും. ഗ്രാമപഞ്ചായത്തും പ്രദേശവാസികളും നിരവധി പരാതികൾ ഫിഷറീസ് വകുപ്പിന് നൽകിയിട്ടും യാതൊരുവിധ നടപടിയും ഉണ്ടാകുന്നില്ല. അടിയന്തരമായി ഈ കുടുംബങ്ങളെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നതാണ് ആവശ്യം. ഇത് സംബന്ധിച്ച് സിപിഎം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ് പ്രവീൺചന്ദ്രയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

















