കൊച്ചി: ജനപ്രിയ സിനിമകളിലൂടെ മലയാളിയെ ചിരിപ്പിച്ച സംവിധായകൻ ഷാഫി (56) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ രാത്രി 12.25 ഓടെ ആയിരുന്നു അന്ത്യം. മൃതദേഹം രാവിലെ 10 മുതൽ കലൂർ മണപ്പാട്ടി പറമ്പിലെ ബാങ്ക് ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം വൈകിട്ട് നാലിന് കലൂർ കറുകപ്പള്ളി ജുമമസ്ജിദ് ഖബരിസ്ഥാനിൽ. തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം കഴിഞ്ഞ ഒരാഴ്ചയായി ഗുരുതരാവസ്ഥയിലായിരുന്നു. ഉദരരോഗങ്ങളും അലട്ടിയിരുന്നു. സംവിധായകൻ റാഫിയുടെ സഹോദരനാണ്.
കല്യാണരാമൻ, ചട്ടമ്പിനാട്, മായാവി, തൊമ്മനും മക്കളും, പുലിവാൽ കല്യാണം, ചോക്ലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ടു കൺട്രീസ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ്. വൺമാൻഷോ ആണ് ആദ്യ ചിത്രം. ദശമൂലം ദാമു, മണവാളൻ, സ്രാങ്ക് തുടങ്ങി മലയാളികൾ എന്നും ഓര്‍മിക്കുന്ന ഹാസ്യ കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ സംഭാവനയായിരുന്നു.



















