ഒരു നാടിനെ മുഴുവൻ കാർഷികവൃത്തിയിലേക്ക് തിരികെ കൊണ്ടുവന്ന മുദാക്കൽ ഗ്രാമപഞ്ചായത്തിലെ പിരപ്പമൺകാട് പാടശേഖരസമിതി ഭാരവാഹികളെ തിരുവനന്തപുരം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ വച്ച് കേരള സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ഉപഹാരം നൽകി ആദരിച്ചു. കേരള ഗവൺമെന്റിന്റെ കാർഷിക സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം ജില്ലാ തലത്തിൽ ഉദ്യോഗസ്ഥർക്കായി തിരുവനന്തപുരം തൈക്കാട് പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ സംഘടിപ്പിച്ച പരിശീലന പരിപാടിയോട് അനുബന്ധിച്ചാണ് അനുമോദനം സംഘടിപ്പിക്കപ്പെട്ടത്.
പാടശേഖര സമിതിക്ക് വേണ്ടി സമിതി പ്രസിഡന്റ് സാബു വി ആർ ഉപഹാരം ഏറ്റുവാങ്ങി. സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടർ ബി അനീഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ അനുകുമാരി ഐഎഎസ് മുഖ്യാതിഥിയായി. മണ്ണ് സംരക്ഷണ വിഭാഗം ഡയറക്ടർ സാജു കെ സുരേന്ദ്രൻ ഐ ഇ എസ്, നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഡെപ്യൂട്ടി ഡയറക്ടർ എം വിഭീഷ് ഐഎസ്എസ്, സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം ജോയിന്റ് ഡയറക്ടർ ഹലീമ ബീഗം എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. യോഗത്തിന് എ ശിവകുമാർ സ്വാഗതവും എം.ജി.രാജമ്മ നന്ദിയും പറഞ്ഞു.
20 വർഷക്കാലം തരിശ് കിടന്ന വയലുകളെ ഇവിടത്തെ കർഷക കൂട്ടായ്മ, രണ്ടുവർഷക്കാലം കൊണ്ടാണ് പൂർണ്ണമായും കൃഷിയോഗ്യമാക്കി മാറ്റിയത്. കൃഷിയോടൊപ്പം സാംസ്കാരിക സാമൂഹിക പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയും, സഞ്ചാരികളെ ആകർഷിക്കുന്ന ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയും ആണ് ഇവിടെ കാർഷിക മുന്നേറ്റം സാധ്യമാകുന്നത്. പാട്ട കരാർ വ്യവസ്ഥയിൽ താല്പര്യമുള്ള ആളുകളെ സംഘടിപ്പിച്ച് കൃഷി ആരംഭിച്ച പാടശേഖരത്തിൽ കൃഷി ലാഭകരമാണെന്ന് കണ്ടതോടെ, വയൽ ഉടമകളിൽ ഏറെക്കുറെ എല്ലാവരും കൃഷിയിലേക്ക് തിരികെയെത്തുന്ന അവസ്ഥ ഉണ്ടായിരിക്കുന്നു .
നാട്ടിലെ സാമൂഹിക കൂട്ടായ്മകൾക്ക് പുറമെ ചുറ്റുമുള്ള വിദ്യാലയങ്ങളിലെ കുട്ടികളും അവരുടെ വിദ്യാലയത്തിന്റെ പേരിൽ കൃഷി ഇറക്കാനായി എല്ലാതവണയും വയലുകളിൽ എത്തുന്നതും വയൽ കാഴ്ചകൾ കാണാൻ നഗരപ്രദേശങ്ങളുടെ വിദ്യാലയങ്ങളിലെ കുട്ടികൾ ഉൾപ്പെടെ എത്തിച്ചേരുന്നതും അവശകരമായ അനുഭവം തന്നെയാണ്. പാടശേഖരത്തിന്റെ സ്വന്തം ബ്രാൻഡിൽ വിപണിയിൽ ഇറക്കിയ പിരപ്പമൺകാട് കുത്തരിക്ക് വലിയ സ്വീകാര്യത ലഭിക്കുന്നു എന്നത് കർഷകരെ സംബന്ധിച്ച് വളരെ പ്രതീക്ഷ നൽകുന്ന ഒന്നാണ്. ഇവിടുത്തെ ഏറ്റവും വലിയ ബഹുജന കൂട്ടായ്മയായ പിരപ്പമൺകാട് സൗഹൃദ സംഘം ഈ കാർഷിക മുന്നേറ്റത്തിന് നൽകുന്ന സംഭാവന വിലമതിക്കാനാവാത്തതാണ്.
വരൾച്ച, വെള്ളപ്പൊക്കം, ചാഴിയുടെ ആക്രമണം തുടങ്ങിയ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് മുന്നേറുന്ന ഈ കർഷക കൂട്ടായ്മ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി കൃഷി നശിപ്പിക്കുന്ന പന്നിക്കൂട്ടത്തിന്റെ ആക്രമണമാണ്. ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് പാടശേഖരസമിതി സെക്രട്ടറി അൻഫാർ ഗ്രാമപഞ്ചായത്തിനും കൃഷിവകുപ്പിനും നൽകിയ നിവേദനത്തിലൂടെ അഭ്യർത്ഥിച്ചു.
ഉമ എന്ന നെൽവിത്തിലൂടെ ജില്ലയിലെ മികച്ച പാടശേഖരമായി, കാർഷിക വിജയം നേടിയ കർഷകർ ഇത്തവണ പരീക്ഷണാർത്ഥം നവരത്ന എന്ന നെല്ലിനം കൂടി പാടശേഖരത്തിൽ പരീക്ഷിക്കുകയാണ്.



















