ഓട്ടം വിളിച്ച കുടുംബത്തെ ആക്ഷേപിച്ചെന്ന് പരാതി; പിന്നാലെ ഓട്ടോ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

Feb 11, 2025

seena

കൊച്ചി: ഓട്ടം വിളിച്ച കുടുംബത്തെ ആക്ഷേപിച്ച ഓട്ടോ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. കോഴിക്കോട് നിന്നെത്തിയ കുടുംബത്തിനാണ് കൊച്ചിയിലെ ഓട്ടോ ഡ്രൈവറിൽ നിന്ന് ദുരനുഭവം നേരിട്ടത്. പുല്ലേപടി ദാറുൽ ഉലൂം സ്കൂളിൽ ഓർഫനേജ് ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ വാർഷിക സം​ഗമത്തിൽ പങ്കെടുക്കാനെത്തിയ കുടുംബമാണ് ഓട്ടോ ഡ്രൈവറുടെ ആക്ഷേപത്തിന് ഇരയായത്.

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് പുല്ലേപടിയിലേക്ക് നിരക്ക് ചോദിച്ചപ്പോൾ 100 രൂപ ആകുമെന്ന് പറഞ്ഞ ഡ്രൈവറോട് ഇത് കൂടുതൽ അല്ലേയെന്ന് ചോദിച്ചതാണ് പ്രകോപനത്തിന് കാരണമായത്. 100 രൂപ തരാമെങ്കിൽ കയറിയാൽ മതിയെന്നും മറ്റും പറഞ്ഞ് ഇയാൾ ആക്ഷേപിക്കുകയായിരുന്നു. മറ്റൊരു ഓട്ടോക്കാരനെ സമീപിച്ചപ്പോൾ 80 രൂപ പറഞ്ഞു.

അതിൽ കയറി പുല്ലേപടിയിലെത്തിയപ്പോൾ മീറ്ററിൽ 46 രൂപയാണ് കണ്ടതെങ്കിലും 80 രൂപ കൊടുക്കേണ്ടി വന്നു. ഓട്ടോക്കാരുടെ പെരുമാറ്റത്തെക്കുറിച്ച് ​ഗതാ​ഗത മന്ത്രിക്ക് ഇ മെയിലിൽ പരാതി അയച്ചതിനെ തുടർന്നാണ് നടപടി. മന്ത്രി ആർടിഒ ടി എം ജേഴ്സന് പരാതി കൈമാറി. അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എംപി സുനിൽകുമാർ നടത്തിയ അന്വേഷണത്തിൽ സംഭവം ശരിയാണെന്ന് ബോധ്യപ്പെട്ടതോടെ ഓട്ടോ ഡ്രൈവർ ചെല്ലാനം സ്വദേശി പികെ സോളിയെ ആർടി ഓഫീസിൽ വിളിച്ചു വരുത്തി.

സംഭവ ദിവസം തന്റെ ഓട്ടോ സർവീസ് നടത്തിയിട്ടില്ലെന്നായിരുന്നു ഡ്രൈവറുടെ ആദ്യ നിലപാട്. പരാതിക്കാരനെ വിഡിയോ കോളിൽ വിളിച്ച എഎംവിഐ ഓട്ടോ ഡ്രൈവറെ കാണിച്ചപ്പോൾ ഈ ഡ്രൈവർ തന്നെയാണെന്ന് പരാതിക്കാരൻ പറഞ്ഞതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. ഇയാളുടെ ലൈസൻ‌സ് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ​ഗതാ​ഗത നിയമ ബോധവത്ക്കരണ ക്ലാസിൽ പങ്കെടുക്കാനും നിർ​ദേശിച്ചു.

cake tower new
LATEST NEWS