കാര്യവട്ടം ഗവ.കോളജിൽ 2 വിദ്യാർഥികളെ സീനിയർ വിദ്യാർഥികളായ 10 അംഗസംഘം റാഗ് ചെയ്ത സംഭവത്തിൽ 7 വിദ്യാർഥികളെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. സംഘത്തിലെ 3 പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അവസാനവർഷ ബിഎസ്‌സി വിദ്യാർഥികളായ അലൻ, അനന്ദൻ, വേലു, ശ്രാവൺ, സൽമാൻ, ഇമ്മാനുവൽ, രണ്ടാം വർഷ വിദ്യാർഥി പാർഥൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അലൻ ആണ് ഒന്നാം പ്രതി.
7 വിദ്യാർഥികളെയും കഴിഞ്ഞദിവസം കോളജിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു. കോളജിലെ ആന്റി റാഗിങ് സമിതി റാഗിങ് നടന്നുവെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് 10 പേർക്കെതിരെ റാഗിങ് വിരുദ്ധ നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തത്. 2 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
കഴിഞ്ഞ 11ന് ഒന്നാംവർഷ ബയോടെക്നോളജി വിദ്യാർഥി ബിൻസ് ജോസ്(21), ഒന്നാംവർഷ ബയോകെമിസ്ട്രി വിദ്യാർഥി അഭിഷേക് (21) എന്നിവരാണ് ക്രൂരമായ റാഗിങ്ങിനു വിധേയമായത്. മർദനമേറ്റ അഭിഷേക് പിന്നീട് പരാതിയില്ലെന്ന് പ്രിൻസിപ്പലിനെ അറിയിച്ചിരുന്നു. എന്നാൽ ബിൻസ് ജോസ് പരാതിയിൽ ഉറച്ചുനിന്നതോടെയാണ് ആന്റി റാഗിങ് സമിതി വിശദമായി മൊഴി രേഖപ്പെടുത്തിയത്.



















