വർക്കല ഇടവയിൽ ക്ഷേത്രോത്സവത്തിനിടെ ചൈനീസ് പടക്കം പൊട്ടിക്കുന്നതിനിടയിൽ ക്ഷേത്രത്തിനുള്ളിലെ ഓലപ്പുര കത്തി നശിച്ചു. ഇടവയിലെ മാന്തറ ക്ഷേത്രോത്സവത്തിനിടെ രാത്രി 2. 35 നോട് കൂടിയായിരുന്നു സംഭവം.
ശിവരാത്രി ഉത്സവത്തിന്റെ പൂജകൾ നടത്തുന്നതിനായി ക്ഷേത്രവളപ്പിൽ താൽക്കാലികമായി നിർമ്മിച്ച ഓല ഷെഡ്ഡിലായിരുന്നു തീപിടിച്ചത്. ഈ സമയം സ്ത്രീകൾ ഉൾപ്പെടെ നിരവധി ഭക്ത ജനങ്ങൾ ക്ഷേത്രത്തിൽ ഉണ്ടായിരുന്നു. ക്ഷേത്ര വളപ്പിൽ തന്നെ കുതിരഎടുപ്പിന് എത്തിച്ച കൂറ്റൻകെട്ട് കുതിര തീ പിടിച്ചതിനു സമീപത്തുണ്ടായിരുന്നു. എന്നാൽ കെട്ടു കുതിരയിൽ തീ പടരാതിരുന്നത് കാരണം വൻദുരന്തം ഒഴിവായി.
ഇത്തരത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വെടിക്കെട്ട് നടത്തി അപകടം നടന്നതിനെത്തുടർന്ന് അയിരൂർ പോലീസ് ഉച്ചയോട് കൂടി കേസ് രജിസ്റ്റർ ചെയ്തുവെന്ന് അയിരൂർ SHO അറിയിച്ചു. തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടയിൽ വിഷ്ണുകുമാർ, നവാസ് ഖാൻ എന്നീ രണ്ട് യുവാക്കൾക്ക് കൈവെള്ളയിൽ പൊള്ളലേറ്റു. ഇവർ വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വർക്കലയിൽ നിന്നും രണ്ട് ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്.



















