ആമയൂര്‍ കൂട്ടക്കൊല: പ്രതി റെജികുമാറിന്റെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി

Apr 22, 2025

ഡല്‍ഹി: പട്ടാമ്പി ആമയൂര്‍ കൂട്ടക്കൊലപാതകക്കേസിലെ പ്രതി റെജികുമാറിന്റെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി. ജയിലിലെ നല്ല നടപ്പ് പരിഗണിച്ചും, ജയില്‍വാസത്തിനിടെ പ്രതിക്ക് മാനസാന്തരം ഉണ്ടായെന്ന ജയില്‍ അധികൃതരുടെ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് നടപടി. അതേസമയം കുറ്റകൃത്യത്തിന്റെ തീവ്രത കണക്കിലെടുത്ത് പ്രതി ജീവിതാവസാനം വരെ തടവുശിക്ഷ അനുഭവിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

ജസ്റ്റിസുമാരായ വിക്രംനാഥ്, സഞ്ജയ് കരോള്‍, സന്ദീപ് മേഹ്ത എന്നിവരടങ്ങിയ ബെഞ്ചാണ് വധശിക്ഷ റദ്ദാക്കിയത്. എന്നാല്‍ ബലാത്സംഗക്കുറ്റത്തിനും കൊലപാതകത്തിനും വിധിച്ച ജീവപര്യന്തം ശിക്ഷ നിലനില്‍ക്കും. 2008 ജൂലായിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യ ലിസി, മക്കളായ അമലു (12), അമല്‍ (10), അമല്യ (എട്ട്), അമന്യ (മൂന്ന്) എന്നിവരെ പ്രതി റെജികുമാര്‍ ആസൂത്രിതമായി കൊലപ്പെടുത്തി എന്നാണ് കേസ്.

2008 ജൂലൈ 8 മുതല്‍ 23 വരെയുളള ദിവസങ്ങളിലാണ് അഞ്ചുപേരുടെയും കൊലപാതകം പ്രതി നടത്തിയത്. തുടര്‍ന്ന് മൃതദേഹങ്ങള്‍ സെപ്റ്റിക് ടാങ്കിലും സമീപത്തുള്ള പറമ്പിലും വീടിനുള്ളിലും ഒളിപ്പിക്കുകയായിരുന്നു. ഭാര്യയെയും മക്കളെയും മൂന്നുഘട്ടമായി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കൊലപാതകത്തിന് മുമ്പ് മൂത്തമകള്‍ അമലുവിനെ പ്രതി ബലാത്സംഗം ചെയ്തായും പൊലീസ് കണ്ടെത്തിയിരുന്നു.

2009ലാണ് പ്രതി ചക്കാമ്പുഴ പറമ്പത്തേട്ട് റെജികുമാറിന് പാലക്കാട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. 2014ല്‍ ഹൈക്കോടതി കീഴ്ക്കോടതി വിധി ശരിവെച്ചു. ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലില്‍ 2023ല്‍ ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വധശിക്ഷ സ്റ്റേ ചെയ്തിരുന്നു. തുടര്‍ന്ന് പ്രതിയുടെ മാനസികനില സംബന്ധിച്ച റിപ്പോര്‍ട്ട് സംര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

cake tower new
LATEST NEWS